കാണാതായ കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിന് മേല്‍ക്കൂരയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിര്‍ഭും ജില്ലയില്‍ സംഘര്‍ഷം. ശാന്തിനികേതനിലെ മോള്‍ഡംഗ ഗ്രാമത്തിലെ തളിപ്പാറ മേഖലയിലാണ് സംഭവം.

അഞ്ചു വയസുകാരനായ കുട്ടിയെയാണ് കാണാതായത്. പിന്നീട് രണ്ടു ദിവസത്തിന് ശേഷമാണ് അഞ്ച് വയസുള്ള ആണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കണ്ടെത്തിയത്.

കടയിലേക്ക് പോയ ശുഭം ഠാക്കൂറെന്ന അഞ്ചുവയസുകാരനെ ഞായറാഴ്ചയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയ വീട് കത്തിച്ചു.

നാളുകളായി കുട്ടിയുടെ ബന്ധുക്കളും അയല്‍വാസിയും തമ്മില്‍ തര്‍ക്കത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അയല്‍വാസിയായ റൂബി ബീവി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമെ ദുരൂഹത അവസാനിപ്പിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.