ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മൊബൈൽ ഫോണിൻറെ ഉപയോഗം നിരോധിക്കാൻ തീരുമാനമായി. സ്കൂൾ സമയത്ത് മാത്രമല്ല ഇടവേളകളിലും മൊബൈലിന്റെ ഉപയോഗം പാടില്ലെന്ന നിർദ്ദേശമാണ് നൽകപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ ആണ് പ്രഖ്യാപിച്ചത്.


വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് മൊബൈൽ ഫോണിൻറെ നിരോധനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. സ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സെക്കൻഡറി സ്കൂളുകളിലെ മൂന്നിലൊന്ന് (29 %) വിദ്യാർത്ഥികളും പാഠഭാഗങ്ങൾ പഠിക്കാനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് അധ്യാപകരും രക്ഷിതാക്കളും സ്വീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ശ്രദ്ധ അനാവശ്യമായി വ്യതിചലിക്കുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ക്രിയാത്മകവും പുരോഗമനപരവുമായ നീക്കമാണെന്നും അതുകൊണ്ടുതന്നെ സർക്കാരിൻറെ പുതിയ തീരുമാനത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എജുക്കേഷൻ വ്യക്തമാക്കി. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ വിദ്യാർഥികളുടെ ഇടയിൽ മൊബൈൽ ഫോണിൻറെ ഉപയോഗം വ്യാപകമായിരുന്നു