ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജൂൺ മാസത്തിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. അമേിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ.മക്സ്റ്റർ ഡൽഹിയിൽ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്.

ഇതിനായി നരേന്ദ്ര മോദി അമേരിക്കയിൽ പോകുമെന്നാണ് വിവരം. മൂന്ന് വർഷത്തിനിടിയിൽ നരേന്ദ്ര മോദി നടത്തുന്ന അഞ്ചാമത്തെ അമേരിക്കൻ സന്ദർശനം ആകുമിത്.ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ സെപ്തംബറിൽ ചേരാനിരിക്കെ അമേരിക്കയും ഇന്ത്യയും തമ്മിൽ യോജിച്ച് പ്രവർത്തിക്കുന്നതിനാവും ചർച്ച മുഖ്യപരിഗണന കൊടുക്കുക.

എന്നാൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ ഐക്യരാഷ്ട്ര സംഭടനയുടെ പൊതുസഭ ചേരുന്നതിന് മുന്നോടിയായി അമേരിക്കയുമായി ഉഭയകക്ഷി ചർച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നു.​ എന്നാൽ ഈ രാജ്യങ്ങളുമായി പൊതുസഭയ്ക്ക് മുൻപ് ചർച്ച നടത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു അമേരിക്കൻ ഭരണകൂടം.

ജി 20 ഉച്ചകോടി ജർമ്മനിയിൽ ജൂലൈ ആദ്യവാരം നടക്കുമ്പോൾ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ പ്രതിരോധധ രംഗത്തെ ഉത്തമ പങ്കാളിയാണെന്ന് മക്‌മാസ്റ്റർ പറഞ്ഞിരുന്നു. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും മക്‌മാസ്റ്റർ ചർച്ച നടത്തിയിരുന്നു.