ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഉയർന്ന പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം ദുരിതത്തിലാണ് യുകെ മലയാളികളുടെ ജീവിതം . കഴിഞ്ഞദിവസം മോർട്ട്ഗേജ് നിരക്കുകളിൽ വർദ്ധനവ് നടപ്പിൽ വന്നിരുന്നു. 0.45 ശതമാനം മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതോടെ ലോണെടുത്ത് വീടും വാഹനവും മേടിച്ചവർ സാമ്പത്തികമായി കൂടുതൽ ഞെരുക്കത്തിലാവും. ഇതിൻറെ പിന്നാലെയാണ് അടുത്ത വർഷത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് 5.5 ശതമാനം ഉയർന്ന നിരക്കിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.


പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ 12-ാം തവണയാണ് പലിശനിരക്ക് വർദ്ധനവ് ഉണ്ടായത് ഈ മാസത്തിലാണ്. 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായാണ് പലിശ നിരക്കുകൾ ഉയർന്നത്. 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്ക് വർദ്ധനവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപ്പിലാക്കിയത്. പലിശ നിരക്കുകൾ 4.5 ശതമാനത്തിലേയ്ക്ക് വർദ്ധിപ്പിച്ചെങ്കിലും ബാങ്ക് പ്രതീക്ഷിച്ചതു പോലെ വിലക്കയറ്റം കുറഞ്ഞില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ പണപെരുപ്പനിരക്ക് 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കും. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത