ലണ്ടന്‍: എ ലെവല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തുന്ന സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥികളുടെ എണ്ണം 20,000 വരുമെന്ന് കണക്കുകള്‍. മോക്ക് പരീക്ഷയില്‍ മോശം ഗ്രേഡ് വാങ്ങിയതിന് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സ്റ്റേറ്റ് സ്‌കൂളുകളില്‍ എ ലെവല്‍ കോഴ്‌സ് ചെയ്യുന്ന 1,60,000 വിദ്യാര്‍ത്ഥികളില്‍ 13 ശതമാനം പേര്‍ പഠനം പൂര്‍ത്തിയാകുന്നില്ലെന്നാണ് ഏറ്റവും പുതിയ അവലോകനം വ്യക്തമാക്കുന്നത്. 13-ാ ം വര്‍ഷം പൂര്‍ത്തിയാകാത്തരുടെ എണ്ണം 20,800 വരുമെന്ന് എഡ്യുക്കേഷന്‍ ഡേറ്റ ലാബ് പറയുന്നു.

സെലക്റ്റീവ് സ്‌കൂളുകളിലെ 8 ശതമാനം പേരും മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള 14 ശതമാനം കുട്ടികളുമാണ് ഈ വിധത്തില്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിയുന്നത്. സെലക്റ്റീവ് സ്‌കൂളുകളിലെ 1920 കുട്ടികളും മറ്റു സ്‌കൂളുകളിലെ 18,894 വിദ്യാര്‍ത്ഥികളുമാണ് പഠനം നിര്‍ത്തുന്നത്. കഴിഞ്ഞയാഴ്ചയാണ് മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന്റെ പേരില്‍ 16 വിദ്യാര്‍ത്ഥികളെ ഓര്‍പിംഗ്ടണിലെ സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ പുറത്താക്കിയത്. എന്നാല്‍ ഇത് വിവാദമായതോടെ നടപടി സ്‌കൂളിന് പിന്‍വലിക്കേണ്ടി വന്നു.

സ്‌കൂളുകളില്‍ നിന്ന് കൊഴിയുന്ന വിദ്യാര്‍ത്ഥികളില്‍ എത്രപേര്‍ സ്വമേധയാ പഠനം നിര്‍ത്തിയവരാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഈ സംഭവം നല്‍കുന്ന സൂചന. ലീഗ് ടേബിള്‍ സ്ഥാനം മാത്രം ലക്ഷ്യമിട്ട് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഇരകളാക്കുമ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്ന വിദ്യാഭ്യാസത്തിനുള്ള അവസരമാണ്. കോഴ്‌സുകള്‍ക്കിടെ ഇങ്ങനെ പുറത്താക്കപ്പെടുന്നവര്‍ക്ക് മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.