ഫ്‌ളോറിഡ: അമേരിക്കയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് എത്തുന്ന ഇര്‍മ ചുഴലിക്കാറ്റിനെ ഭയന്ന് ഫ്‌ളോറിഡ വിട്ടത് 56 ലക്ഷത്തോളം ആളുകള്‍. സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഇത്രയും ആളുകള്‍ ഒഴിപ്പിക്കപ്പെട്ടത്. കരീബിയനില്‍ നാശം വിതച്ച ഇര്‍മ ഫ്‌ളോറിഡയില്‍ കനത്ത നാശമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്തമായ കാറ്റുകളില്‍ ഒന്നാണ് ഇര്‍മ. ഹാര്‍വി ചുഴലിക്കാറ്റുണ്ടാക്കിയ നാശങ്ങളില്‍ നിന്ന് കരകയറുന്നതിനു മുമ്പാമ് ഇര്‍മയുടെ വരവ്. പിന്നാലെ ജോസ് ചുഴലിക്കാറ്റും ഫ്‌ളോറിഡയിലൂടെ കടന്നുപോകുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇര്‍മയുടെ നശീകരണ ശേഷിയെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരാമര്‍ശങ്ങള്‍ നടത്തി. വളരെ നശീകരണശേഷിയുള്ള കൊടുങ്കാറ്റാണ് ഇതെന്നായിരുന്നു ട്രംപ് പറഞ്ഞത്. പ്രദേശവാസികളോട് ഒഴിഞ്ഞു പോകണമെന്ന് ഫ്‌ളോറിഡ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അടിയന്തരമായി ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. സ്റ്റേറ്റ് അതിന്റെ ചരിത്രത്തില്‍ കാണാത്ത വിധത്തിലുള്ള ചുഴലിക്കാറ്റാണ് ഇര്‍മയെന്നാണ് വിശദീകരണം.

ചുഴലിക്കാറ്റിന്റെ പ്രഭാവം തീരദേശത്ത് ഉടനീളമുണ്ടാകുമെന്ന് ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. കൊടുങ്കാറ്റ് വന്‍ നശീകരണ ശേഷിയുള്ളതാണെന്ന് അമേരിക്കന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് ഗവര്‍ണര്‍ ഫ്‌ളോറിഡയിലുള്ളവര്‍ക്ക് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയത്. ഫ്‌ളോറിഡയിലും അമേരിക്കയിലെ സൗത്ത് ഈസ്‌റ്റേണ്‍ സ്‌റ്റേറ്റുകളിലും ഇര്‍മ കനത്ത നാശം വിതക്കുമെന്നാണ് ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ മുന്നറിയിപ്പ്.