ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിലെ 14 ട്രെയിൻ ഓപ്പറേറ്റിങ് കമ്പനികളിലെ ജീവനക്കാർക്കായി മുന്നോട്ടുവയ്ക്കപ്പെട്ട സേവന വേതന വ്യവസ്ഥകൾ ജീവനക്കാർ നിരസിച്ചു. 90 ശതമാനം അംഗങ്ങളും സമരത്തിൽ തുടരുന്നതിന് അനുകൂലമായി വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്ത് വീണ്ടും ട്രെയിൻ ഗതാഗതം മുടങ്ങും. കഴിഞ്ഞവർഷം മെയ് മുതൽ തുടർച്ചയായി മൂന്നാം തവണയാണ് റെയിൽവേ ജീവനക്കാർ സമരത്തിന് അനുകൂലമായി രംഗത്ത് വരുന്നത്.

ഏകദേശം 20,000 തൊഴിലാളികൾക്ക് വോട്ടിങ്ങിൽ പങ്കെടുക്കാനുള്ള അവകാശമുണ്ട്. ഇതിൽ 70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മേയ് 13-ാം തീയതി ശനിയാഴ്ച ആർഎംറ്റി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലിവർപൂളിൽ യൂറോവിഷൻ ഫൈനൽ നടക്കുന്ന ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.


ശമ്പള കരാർ നിരസിച്ച് പണിമുടക്കിനായുള്ള ആർഎംറ്റി യുടെ തീരുമാനം നിരാശജനകമാണെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. റെയിൽവേ യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എഫ് ഐ ഫൈനൽ നടക്കുന്ന മെയ് 12, 31 തീയതികളിലും ജൂൺ 3-ാം തീയതിയും തങ്ങളുടെ അംഗങ്ങൾ പണിമുടക്കുമെന്ന് ട്രെയിൻ ഡ്രൈവർമാരുടെ യൂണിയൻ അസ്ലെഫ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.