ഡ്രൈവറും മറ്റ് യാത്രക്കാരും ചേര്‍ന്ന് യാത്രയ്ക്കിടെ ടാക്സിയ്ക്കുള്ളില്‍ വച്ച് യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഇന്നലെ രാവിലെയായിരുന്നു ദാരുണസംഭവം അരങ്ങേറിയത്.

യുവതിയും പത്തുമാസം പ്രായമായ പെണ്‍കുഞ്ഞും പെല്‍ഹറില്‍ നിന്ന് പൊഷെരേയിലേയ്ക്ക് ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്നു. വാഹനത്തിനുള്ളില്‍ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. ഇതിനിടെ ടാക്സി ഡ്രൈവറും മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇത് ചെറുക്കുന്നതിനിടെ അക്രമികള്‍ കുഞ്ഞിനെ തട്ടിയെടുത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ യുവതിയെ ടാക്സിയ്ക്കുള്ളില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിടുകയും ചെയ്തു.

യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല