ന്യൂസ് ഡെസ്ക് മലയാളം യുകെ

കിൽമാർനോക്ക് : മൂന്ന് മരണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് കിൽമാർനോക്ക് നിവാസികൾ. അമ്മയെയും മകളെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വാഹനാപകടത്തിൽ 40കാരനും കൊല്ലപ്പെട്ടു. സ് കോട് ലൻഡ് കിൽമാർനോക്കിലെ ക്രോസ്ഹൗസ് ആശുപത്രിക്ക് പുറത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എൻ എച്ച് എസ് നേഴ്സ് ആയ എമ്മ റോബർട്ട്സൺ (39) മരണപ്പെട്ടതിന് തൊട്ടുപിന്നാലെ മകളായ നിക്കോൾ അൻഡേഴ്സനെ (24) തൊട്ടടുത്തുള്ള തെരുവിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അതിനുശേഷം ഉണ്ടായ വാഹനാപകടത്തിലാണ് 40കാരൻ കൊല്ലപ്പെട്ടത്. ഈ മൂന്നു മരണങ്ങളുമായി തമ്മിൽ ബന്ധമുണ്ടെന്ന് കുടുംബാംഗങ്ങൾ കരുതുന്നു. ഇരട്ടകൊലപാതകങ്ങൾക്ക് ശേഷം പ്രതി സ്വയം അപകടം ഉണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു.

ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണെന്ന് ചീഫ് സൂപ്രണ്ട് ഫറോക്ക് ഹുസൈൻ പറഞ്ഞു. രാത്രി 7:45നും 8:30നും ഇടയിലാണ് മൂന്ന് സംഭവങ്ങളും നടന്നത്. ഈ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. പൊതുജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. എൻ എച്ച് എസ് നേഴ്സിന്റെ ദുരൂഹ മരണം ഉണ്ടാക്കിയ ഞെട്ടലിലാണ് സഹപ്രവർത്തകർ. പോലീസിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും സ് കോട് ലൻഡ് ജസ്റ്റിസ് മിനിസ്റ്റർ ഹംസ യൂസഫ് ട്വീറ്റ് ചെയ്തു. സായുധ പോലീസ് ആശുപത്രിയുടെ മൈതാനത്ത് പട്രോളിംഗ് നടത്തുകയാണ്. ഫോറൻസിക് ഉദ്യോഗസ്ഥർ രാത്രി മുഴുവൻ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയായിരുന്നു.