യുവതിയെ പ്രേമം നടിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി നാലുദിവസം പീഡിപ്പിക്കുകയും വാട്‌സ് ആപ്പ് വഴി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അമ്മയും മകനും അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് മുള്ളന്‍കുഴിയില്‍ രാജമ്മ(51), മകന്‍ അരുണ്‍ (27) എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴയില്‍ സ്കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവന്ന അരുണ്‍ 21 കാരിയായ യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്നു അരുണ്‍ യുവതിയെ വീട്ടിലെത്തിച്ച് മയക്കുമരുന്നു നല്‍കി പലവട്ടം പീഡിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നഗ്നചിത്രങ്ങള്‍ എടുത്ത് വാട്‌സ് അപ്പ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
ഇതിനെല്ലാം രാജമ്മ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനും പ്രതികള്‍ ശ്രമം നടത്തി. ഇതോടെ, പെണ്‍കുട്ടി തിരികെ സ്വന്തം വീട്ടിലെത്തി മാതാപിതാക്കളോട് വിവരങ്ങള്‍ പറഞ്ഞു. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു മൂവാറ്റുപുഴ സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് തന്ത്രപരമായി യുവാവിനെയും മാതാവിനെയും പിടികൂടുകയായിരുന്നു. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജി, ബിനു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.