ആഡംബരക്കപ്പലില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഭക്ഷണവുമായി മാതാവ് ഗൗരി ഖാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി.

പായ്ക്കറ്റ് മക്ഡൊണാള്‍ഡ് ബര്‍ഗറുമായാണ് ഗൗരി കാറില്‍ എന്‍സിബി ഓഫീസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ആര്യനെ കാണാന്‍ സമ്മതിച്ചില്ല. ഗൗരി കൊണ്ടുവന്ന ഭക്ഷണം ആര്യന് നല്‍കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

ആര്യനൊപ്പം അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും ലോക്കപ്പില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ആഡംബര വിഭവങ്ങള്‍ കഴിച്ചുകൊണ്ടിരുന്ന ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും റോഡരികിലെ തട്ടുകടയില്‍ നിന്നുള്ള ഭക്ഷണമാണ് നല്‍കുന്നത്.

പുരി-ഭാജി, ദാല്‍-ചവല്‍, സബ്‌സി പറാത്ത തുടങ്ങിയ സാധാരണ ഭക്ഷണങ്ങളും കൂടാതെ, അടുത്ത റസ്റ്റോറന്റില്‍ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ നല്‍കിയത്. അറസ്റ്റിലായതിന് ശേഷം ആര്യന്റെയും മറ്റു പ്രതികളുടെയും ജീവിതരീതി തന്നെ മാറിമറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

വില കൂടിയ വസ്ത്രങ്ങള്‍ മാത്രം ധരിച്ചവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ഒരേ ഡ്രസ് തന്നെയാണ് ധരിക്കുന്നത്. കഴിഞ്ഞ ദിവസം ആര്യനെ കാണാന്‍ പിതാവ് ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. ഷാരൂഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഞായറാഴ്ചയാണ് ആര്യന്‍ അടക്കം എട്ടുപേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്നും ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട നടന്നത്.