മൊട്ട രാജേന്ദ്രന്‍ എന്ന നടനെ ചുംബിക്കാന്‍ മലയാളിയായ നായിക വിസമ്മതിച്ചു എന്ന വാര്‍ത്തയിലാകും പലരും ഈ നടനെക്കുറിച്ച് ആദ്യം കേട്ടിരിക്കുക. വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടനെ എല്ലാവരും ശ്രദ്ധേയനാക്കിയത് അയാളുടെ രൂപം തന്നെയാണ്. തലയിലും മുഖത്തും പുരികത്തിലും അടക്കം ശരീരത്തില്‍ ഒരു തരി രോമം പോലും ഇല്ലാത്ത രാജേന്ദ്രനെ കണ്ടാല്‍ ഏതോ അന്യഗ്രഹത്തില്‍ നിന്ന് എത്തിയതു പോലെ തോന്നും. പിതാമകനിലും നാന്‍ കടവുളിലും ഈ മൊട്ടയെ കണ്ട കുട്ടികള്‍ പോലും ഞെട്ടിവിറച്ചു.

എന്നാല്‍ രാജേന്ദ്രന് ഈ രൂപം വരാന്‍ കാരണം ഒരു മലയാള സിനിമയാണ്. തലയില്‍ നിറയെ മുടിയും മുഖത്ത് മീശയുമുള്ള ഒന്നാന്തരം ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രന്‍ ഒരുകാലത്ത്. പോരാത്തതിന് സിക്‌സ് പായ്ക്ക് ബോഡിയും ഉരുക്കു മസിലും. മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനായിരുന്നു ഇയാള്‍. പഴയ ഒരുപാട് മലയാളം സിനിമകളുടെ സ്റ്റണ്ട് സീനില്‍ മോഹന്‍ലാലിനും അരവിന്ദ് സാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രന് ഷൂട്ടിങിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.

കല്‍പെറ്റ എന്ന മലയാളം സിനിമയില്‍ സ്റ്റണ്ട് മാന്‍ ആയി അഭിനയിക്കുന്നതിനിടെ ആണ് അങ്ങനെ ഒരു സംഭവം നടന്നത്. നായകന്‍ രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ല് കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴണമായിരുന്നു എന്നാല്‍ രാജേന്ദ്രന്‍ ചെന്ന് വീണ പുഴ ഫാക്ടറി വെസ്റ്റുകള്‍ നിറഞ്ഞ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ആ കെമിക്കലുകള്‍ പ്രതികൂലമായി ഭാവിച്ചു. തലയിലെ മുടി മുഴുവന്‍ നഷ്ടമായി, പുരികങ്ങളിലെ മുടി പോലും പോയി. ഒരുപാട് ദിവസം ആശുപത്രിയില്‍ ചെലവിടേണ്ടി വന്നു. ചെറിയ തുക മാത്രം പ്രതിഫലമായി ലഭിച്ചിരുന്ന രാജേന്ദ്രനെ സഹായിക്കാന്‍ ഒരു സിനിമാക്കാരും എത്തിയില്ല. ഒടുവില്‍ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് രാജേന്ദ്രന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. പക്ഷേ രോമങ്ങളെല്ലാം കൊഴിഞ്ഞ് വിരൂപനായെന്നു മാത്രം.

അന്നത്തെ സ്റ്റണ്ട്മാന്‍ പിന്നീട് സംവിധായകന്‍ ബാലയുടെ കണ്ണില്‍പ്പെട്ടു. വിചിത്രമായി രൂപം തന്നെയാണ് രാജേന്ദ്രനെ മൊട്ട രാജേന്ദ്രനാക്കിയത്. ആദ്യം വില്ലനായി. പിന്നെ ഹാസ്യതാരമായി. വയസ് അറുപതായിട്ടും സിക്‌സ് പായ്ക്ക് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. സ്റ്റണ്ട് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചതു മൂതല്‍ പരിഗണിച്ചാല്‍ ഏതാണ്ട് അഞ്ഞൂറോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട് രാജേന്ദ്രന്‍. ഹാസ്യ നടനായി രാജേന്ദ്രനെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് ബോസ്സ് എങ്കിറ ഭാസ്‌കരന്‍ എന്ന ചിത്രം തൊട്ടാണ്. പിന്നെ നല്ല അവസരങ്ങള്‍ വന്നു തുടങ്ങി.