ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹമാസിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ ബ്രൈടണിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്‌തു. യുകെ ഉൾപ്പെടെയുള്ള പല പാശ്ചാത്യരാജ്യ ഗവൺമെന്റുകളും ഹമാസിനെ തീവ്രവാദ സംഘടനയായി കണ്ട് നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് കൗണ്ടർ ടെററിസം പോലീസിംഗ് സൗത്ത് ഈസ്റ്റ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇരുപത്തി രണ്ടുകാരിയായ യുവതിയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌. വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്‌ത യുവതി ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തന്നെയാണ്.

പ്രതിഷേധത്തിൻെറ ഏതെങ്കിലും തരത്തിലുള്ള വിഡിയോകളും ഫോട്ടോകളും ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഹമാസിന് പിന്തുണ നൽകുന്നവർക്കെതിരെ ശക്തമായ രീതിയിൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ജീവൻ നഷ്ടമായിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രായേലിലേക്ക് പോയിരുന്നു. യുദ്ധത്തിൽ അതിജീവിച്ചവരെ കാണാനും യുകെയുടെ പിന്തുണ അറിയിക്കുവാനുമായിരുന്നു യാത്ര.

നിലവിൽ ബ്രിട്ടീഷുകാരായ നഥനൽ യങ്ങിന്റെയും ബെർണാഡ് കോവന്റെയും മരണം സ്ഥിരീകരിച്ചു. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 20 വയസ്സുകാരനായിരുന്ന നഥാനിയൽ യങ് ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇസ്രായേൽ ദേശീയ സെമിത്തേരിയായ മൗണ്ട് ഹെർസലിൽ നടന്ന നഥാനിയലിൻെറ ശവസംസ്‌കാര ശുശ്രൂഷകൾ ഇടയ്ക്ക് വച്ച് തടസ്സപ്പെട്ടിരുന്നു. ഇസ്രായേൽ ഹമാസ് യുദ്ധം ഇംഗ്ലണ്ടിലും കനത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം ഹമാസിൻെറ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.