ന്യൂസ് ഡെസ്ക്, മലയാളം യുകെ

2009-നു ശേഷമുള്ളവർ സിഗരറ്റ് ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്ന പുതിയ നീക്കത്തെ പിന്തുണച്ച് എംപിമാർ. പ്രധാനമന്ത്രി ഋഷി സുനക് മുൻകൈയെടുത്ത ഈ നീക്കത്തിൽ മുൻ പ്രധാന മന്ത്രിമാർ ഉൾപ്പടെ നിരവധി ടോറി നേതാക്കളുടെ എതിർപ്പുകൾ ഉണ്ടായിരുന്നു. പുതിയ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് രംഗത്ത് വന്നിരുന്നു.

67നെതിരെ 383 വോട്ടുകൾക്കാണ് ടുബാക്കോ ആൻഡ് വേപ്‌സ് ബിൽ പാസായത്. ഇവ പ്രാബല്യത്തിൽ വരുകയാണെങ്കിൽ യുകെയിലെ പുകവലി നിയമങ്ങൾ ലോകത്തിലെ ഏറ്റവും കർശന നിയമങ്ങളിൽ ഒന്നായി മാറും. ന്യൂസിലൻഡിൽ നേരത്തെ സമാനമായ ഒരു നിയമം പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇത് പിന്നീട് വന്ന സർക്കാർ മാറ്റത്തിൽ രാധാക്കപെട്ടു.

പുതിയ നടപടി “പുക വിമുക്ത തലമുറ”യെ സൃഷ്ടിക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. എന്നിരുന്നാലും, മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഉൾപ്പെടെ നിരവധി ടോറി എംപിമാർ ബില്ലിനെതിരെ വോട്ട് ചെയ്തു. ഇത് വ്യക്തി സ്വന്തന്ത്രത്തെ പരിമിതപ്പെടുത്തുമെന്നാണ് ഇവരുടെ വാദം. കഴിഞ്ഞയാഴ്ച, കാനഡയിലെ ഒട്ടാവയിൽ നടന്ന കൺസർവേറ്റീവ് സമ്മേളനത്തിൽ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുകവലി നിരോധനത്തെ സർക്കാരിൻെറ മണ്ടത്തരമായാണ് അവതരിപ്പിച്ചത്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് ഹൗസ് ഓഫ് ലോർഡ്‌സിലെ വോട്ടുകൾ ഉൾപ്പടെ നിരവധി നിയമങ്ങൾ ഇനിയും ആവശ്യമാണ്. 2024-ൻ്റെ രണ്ടാം പകുതിയിൽ, പൊതു തിരഞ്ഞെടുപ്പിൻെറ മുൻപ് തന്നെ ബില്ലുകൾ പാസ് ആകുമെന്നാണ് പ്രതീക്ഷ.