ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒൻപത് വയസ്സുകാരി സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ കൊലപാതക കുറ്റം ആരോപിച്ച് ഒരാൾ അറസ്റ്റിൽ. ഒലീവിയയുടെ അമ്മ ചെറിൽ തോക്കുധാരിയെ വീടിൻെറ അകത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിക്കുന്നതിൻെറ ഇടയിൽ ലക്ഷ്യം തെറ്റി വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ചെറിലിന്റെ കൈത്തണ്ടയിലും മറ്റൊന്ന് മകളുടെ നെഞ്ചിലും പതിക്കുകയായിരുന്നു. മെർസിസൈഡിൽ ഒരു ഏറ്റുമുട്ടലിനു ശേഷം പോലീസ് മുപ്പത്താറുകാരനായ പ്രതിയെ അറസ്റ്റു ചെയ്തതായി വ്യക്തമാക്കി. ഇയാൾക്കെതിരെ രണ്ടു കൊലപാതകശ്രമ ആരോപണങ്ങളും നിലവിൽ ഉണ്ട്. കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം ഉർജ്ജിതമാക്കിയ വിവരം പോലീസ് ഇന്നലെ അറിയിച്ചിരുന്നു.

തോക്കുധാരികളുടെ യഥാർത്ഥ ലക്‌ഷ്യം ജോസഫ് നീ എന്ന മുപ്പത്തഞ്ചുകാരനായിരുന്നു. പുറത്തുള്ള ബഹളം കേട്ട് ചെറിൽ കതക് തുറന്നതിന് പിന്നാലെ തോക്കുധാരി അകത്തേക്ക് കയറാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടയിലാണ് ഒലിവിയയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പരിക്കേറ്റ ചെറിൽ ആശുപത്രി വിട്ടു. സംഭവ സ്ഥലത്തിനടുത്ത് നിന്ന് ശരീരത്തിൻെറ മുകൾ ഭാഗത്ത് പരുക്കേറ്റ നിലയിൽ നീയേ കണ്ടെത്തിയിരുന്നു. ഇയാളുടെ ചികിത്സ പൂർത്തിയാക്കിയാൽ ഉടൻ തന്നെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ജയിലിലേക്ക് തിരികെവിളിക്കും. ഇയാൾക്ക് 2018 -ൽ മോഷണശ്രമത്തിനും മയക്കുമരുന്ന് വ്യാപാരത്തിനും മൂന്ന് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതിനും മുൻപും പല കുറ്റകൃത്യങ്ങൾ ആരോപിച്ച് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.