വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കത്തികളുമായി കിണറ്റില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വല്ലങ്ങി ബൈപാസ് റോഡ് സ്വദേശിനി മാരിയമ്മ(87)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരിയമ്മയുടെ ഭര്‍ത്താവ് മാണിക്കന്‍ ചെട്ടിയാര്‍ നേരത്തേ മരിച്ചിരുന്നു. വീടു പൂട്ടി കാവല്‍ ഏര്‍പ്പെടുത്തിയ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി സിഐ സുനില്‍കുമാര്‍ പറഞ്ഞു. മകനും കുടുംബത്തിനുമൊപ്പമായിരുന്നു മാരിയമ്മയുടെ താമസം. മകന്‍ സുബ്രഹ്മണ്യനും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് 12ന് ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയായിരുന്നു സംഭവമെന്ന് കരുതുന്നു. മൂന്നു മണിക്ക് തിരിച്ചെത്തിയ പേരമകന്‍ വിഘ്‌നേശ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയുമെത്തി മൃതദേഹം പുറത്തെടുത്തു. തുശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. വീടിനു മുന്നിലെ വാതില്‍ പൂട്ടി പിന്‍വാതില്‍ തുറന്നിട്ടാണ് പതിവായി പുറത്തു പോകാറുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡുള്‍പ്പെടെയെത്തി വിശദ അന്വേഷണം ഇന്ന് ആരംഭിക്കും.