ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി ദബാംഗ് സംവിധായകന്‍ അഭിനവ് കശ്യപ് രംഗത്ത്. ദബാംഗ് എന്ന ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാന്‍ തയ്യാറായ തനിക്കെതിരെ നിരന്തരമായ പീഡനങ്ങള്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്നും ഉണ്ടായതെന്ന് അഭിനവ് കശ്യപ് തുറന്നുപറയുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു അഭിനവ് കശ്യപിന്റെ തുറന്നുപറച്ചില്‍. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ഖാന് മടിയില്ലെന്ന് അഭിനവ് കശ്യപ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി താന്‍ ഇത് അനുഭവിക്കുന്നതാണ് എന്നും തന്റെ കയ്യില്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നും അഭിനവിന്റെ കുറിപ്പില്‍ പറയുന്നു. എന്റെ ശത്രുക്കാളാരാണെന്ന് എനിക്കറിയാം. സലിം ഖാന്‍, സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹാലി ഖാന്‍ എന്നിവരാണ് അവരെന്നും അഭിനവ് വ്യക്തമാക്കുന്നു.

ദബാംഗ് എന്ന ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാന്‍ തയ്യാറായ അഭിനവിനെതിരെ നിരന്തരമായ പീഡനങ്ങള്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്നും ഉണ്ടായത്. മറ്റ് നിര്‍മാണ കമ്പനികളുമായി ഇദ്ദേഹം കരാര്‍ ഒപ്പിടാന്‍ തയ്യാറായെങ്കിലും സല്‍മാന്‍ ഖാന്റെ ഭീഷണിക്ക് മുമ്പില്‍ അവരെല്ലാം വഴങ്ങിയെന്നും അഭിനവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഒടുവില്‍ റിലയന്‍സുമായി സഹകരിച്ച് ‘ബേശരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ അഭിനവിനായി. എന്നാല്‍ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സല്‍മാന്റെ ഏജന്‍സി അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു. ചിത്രത്തിന്റെ റിലീസ് മുടക്കാന്‍ സല്‍മാന്‍ഖാന്‍ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

ട്രോളുകളും പ്രചാരണങ്ങളും നടത്തി സല്‍മാന്‍ ഖാന്‍ ചിത്രത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും 58 കോടി നേടാന്‍ സിനിമയ്ക്കു കഴിഞ്ഞു. പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വില്‍ക്കുവാന്‍ ശ്രമിച്ചപ്പോഴും സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്നും ഭീഷണിയും എതിര്‍പ്പുകളും ഉണ്ടായിരുന്നു.

തന്റെ കരിയര്‍ മാത്രമല്ല വ്യക്തിജീവിതവും തകര്‍ക്കുവാന്‍ ഇവര്‍ ശ്രമിച്ചെന്നും അഭിനവിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികള്‍ നേരിട്ടു.

സല്ലുവിന്റെ ഇഷ്ടങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാത്തതിന്റെ പേരില്‍ ആണ് ഇത്രയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് എന്നും അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറുവാന്‍ തനിക്ക് സാധിക്കില്ല എന്നും അഭിനവ് പറയുന്നു. മീ ടൂ, ബോയ്‌കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്ടാഗുകളോടെയാണ് അഭിനവ് കുറിപ്പ് പങ്കുവച്ചത്. കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.