ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. തിരുവനന്തപുരം വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ കല്ലു എന്നു വിളിക്കുന്ന അലന്യ(15)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെെകിട്ട് ഏഴുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. അതേസമയം അലന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നത്.

വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അലന്യ. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പെണകുട്ടിയുടെ മാതാപിതാക്കൾ പോയ സമയത്താണ് മരണം നടന്നിരിക്കുന്നത് എന്നാണ് വിവരം.

കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിൻ്റെ മരണ വീട്ടിൽ പോയത് പെൺകുട്ടിയെ അയൽവാസിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു. വെെകുന്നേരം 6.45 ഓടെ പെൺകുട്ടി തൻ്റെ വീട്ടിലേക്ക് പോയി. ട്ടിൽ പോയി ഭക്ഷണമെടുത്തിട്ട് വരാമെന്ന് പറഞ്ഞിട്ടായിരുന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും പെണകുട്ടി തിരികെ വന്നില്ല. തുടർന്ന് പെൺകുട്ടിയെ തിരക്കി ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്.

പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് ബന്ധു ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും അവർ പശാലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കെട്ടഴിച്ച് താഴെയിറക്കിയത്. ദുരൂഹത ഉയർത്തുന്ന രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

പെണകുട്ടിയുടെ വീടിൻ്റെ മേൽക്കൂര ഷീറ്റിട്ടതാണ്. വീട്ടിലെ സ്വീകരണ മുറിയിലെ ഇരുമ്പ് പൈപ്പിൽ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. അതേസമയം പെൺകുട്ടിയുടെ കാൽ മുട്ടുകൾ തറയിൽ തട്ടിയിരുന്നതായി ബന്ധു വ്യക്തമാക്കി. സ്‌കൂൾ യൂണിഫോമായിരുന്നു പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിന് തൊട്ടു മുൻപ് വരെ പെൺകുട്ടി സന്തോഷത്തിലായിരുന്നു എന്ന് അയൽവാസിയും വ്യക്തമാക്കി. പെൺകുട്ടിയെ ഏതെങ്കിലും തരത്തിലുള്ള ദുഃഖങ്ങൾ അലട്ടിയിരുന്നതിൻ്റേയോ അവൾ ആത്മഹത്യ ചെയ്യുന്നതിൻ്റേയോ യാതൊരുവിധ സൂചനകളും മുൻപ് കാണാൻ കഴിഞ്ഞില്ലെന്നും മരിക്കുന്നതിന് തൊട്ടു മുൻപ് വരെ പെൺകുട്ടി നിന്ന വീട്ടിലുള്ളവർ വ്യക്തമാക്കി.

അലന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. വഴിഞ്ഞം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്തെത്തി തെളിവെടുക്കും. മരണത്തിൽ ദുരൂഹത ആരോപിക്കുന്നതിനാൽ കൃത്യമായ അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.