നിരവധി സ്വദേശ-വിദേശ കമ്പനികള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത് തിരിച്ച് പിടിക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സി.പി.എം നേതൃത്വം നടത്തുന്ന ശ്രമങ്ങളെ ആം ആദ്മി പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ എസ്റ്റേറ്റുകള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയും പൊതു ആവശ്യങ്ങള്‍ക്കു ഉപയോഗിക്കും എന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിന്‍രെ പരസ്യമായ ലംഘനമാണിത്. ചെറുവള്ളിയില്‍ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിയും ഇത്തരത്തില്‍ അനധികൃതമായി കൈമാറിയതാണ്. മൂന്നാറില്‍ നിയമവിരുദ്ധമായി നടത്തിയ കൈയേറ്റങ്ങളെ നിയമവിധേയമാക്കുന്നതിനു വേണ്ടിയാണ് മൂന്നാറിന് പ്രത്യേക പദവി എന്ന ആശയം സി.പി.എം മുന്നോട്ട് വെക്കുന്നത്.

റവന്യൂ മന്ത്രി പോലുമറിയാതെ ഭൂമി കൈയേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത യോഗം ഇത്തരം ചില ഗൂഢ ലക്ഷ്യങ്ങളോടെയാണെന്ന് മനസിലാക്കുന്നു. ഭൂമാഫിയാ സംഘങ്ങളുടെ സംരക്ഷകരായ ഇടുക്കി സി.പി.എം നേതൃത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് പിണറായി വിജയന്‍ എന്ന് വ്യക്തമാവുന്നു. ഇടതു മുന്നണി വിശ്വാസം ലംഘിക്കുന്നതും ഭൂമാഫിയയെ സഹായിക്കുന്നതുമായ സി.പി.എം നിലപാടിനെപ്പറ്റി സി.പി.ഐ അടക്കമുള്ള ഘടക കക്ഷികള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അവശ്യപ്പെടുന്നു.