”സംസാരിക്കുമ്പോള്‍ എന്റെ മാത്രം കഥയാണ്. പക്ഷേ ഇത് യുദ്ധഭൂമിയിലെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടേയും കാര്യമാണ്. എന്റെ കഥ കേള്‍ക്കാന്‍ പലര്‍ക്കും വിഷമമാണ്. എന്നാല്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ് മറ്റുള്ളവരുടെ കഥ കേട്ടാല്‍.” പറയുന്നത് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളാല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും ലൈംഗിക വ്യാപാരത്തിന് ഇരയാക്കപ്പെടുകയും ചെയ്ത് ഇറാഖ് സീഞ്ഞാറിലെ യസീദി പെണ്‍കുട്ടിയും 21 കാരിയുമായ നാദിയാ മുറാദ് ബാസിയാണ്. കണ്‍മുന്നിലിട്ടാണ് അമ്മയേയും ആറ് സഹോദരന്മാരെയും ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്. നഷ്ടമായത് ആറു സഹോദരന്മാരെയാണ്. എന്നാല്‍ പത്തു സഹോദരന്മാര്‍ കൊല്ലപ്പെട്ടവര്‍ പോലും ഉണ്ട്.
വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകലിനിരയായ അനേകം യസീദി പെണ്‍കുട്ടികളെ പോലെ തന്നെ ലൈംഗിക വ്യാപാരത്തിലേക്ക് വലിച്ചെറിയപ്പെട്ടയാളാണ് നാദിയാ മുറാദ് ബാസിയും. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് എതിരേ ലോകമനസ്സാക്ഷി ഒന്നിക്കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടാണ് നാദിയ തന്റെ പൊള്ളുന്ന ഓര്‍മ്മകള്‍ വിവരിച്ചത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് ആറു സഹോദരങ്ങളെ അവര്‍ കഴുത്തറുത്തത്. ഒടുവില്‍ തന്റെ മുന്നിലിട്ട് അമ്മയെ പിടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ ഞാന്‍ അനാഥയാണ്. പിതാവ് നേരത്തേ മരിച്ചതിനാല്‍ എനിക്ക് എല്ലാം അമ്മയായിരുന്നു. എന്നെ മൊസൂളിലേക്ക് പിന്നീട് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

nadia

ഒരു സ്ത്രീയോട് ഇതൊക്കെയാണ് ചെയ്യുന്നതെങ്കില്‍ അത് കൊല്ലുന്നതിനേക്കാള്‍ ദുഷ്‌ക്കരമാണ്. അതുകൊണ്ട് അമ്മയേയും സഹോദരങ്ങളെയും ഞാന്‍ മറന്നു. ലണ്ടനിലെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ഹൗസിലായിരുന്നു നാദിയ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. യസീദി സമൂഹത്തിന് ഭൂരിപക്ഷമുള്ള വടക്കന്‍ ഇറാക്കിലെ സീഞ്ഞാറിലെ പഴയ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ നാദിയയുടെ കണ്ണില്‍ നിന്നും ഒഴുകുന്നത് ചുടു കണ്ണീര്‍. സീഞ്ഞാര്‍ പിടിച്ചെടുത്ത് യസീദി പെണ്‍കുട്ടികളെ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തൂത്തെടുത്തുകൊണ്ട് പോയപ്പോള്‍ തടവിലാക്കപ്പെട്ട 5,000 ലൈംഗികാടിമകളില്‍ നാദിയയും ഉണ്ടായിരുന്നു.

പിടിച്ചുകൊണ്ടു പോയ യസീദി സമൂഹത്തിലെ യുവതികളും പെണ്‍കുട്ടികളുമായി 3,400 യുവതികള്‍ ഇപ്പോഴും ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ പിടിയിലുണ്ടെന്ന് നാദിയ പറയുന്നു. ചിലപ്പോഴൊക്കെ ഡായീഷ് എന്ന് പരാമര്‍ശിക്കുന്ന അവള്‍ മിക്കവര്‍ക്കും സ്വന്തം നാട് നഷ്ടമായെന്ന് പറയുമ്പോള്‍ കണ്ണീര്‍ ചാലിട്ടൊഴുകുകയായിരുന്നു. തനിക്ക് മാത്രമല്ല നഷ്ടം സംഭവിച്ചത് യുദ്ധമേഖലയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിരുന്നെന്നും നാദിയ പറയുന്നു.

യസീദി യുവതികളും പെണ്‍കുട്ടികളുമായി ഏകദേശം 5,800 ലധികം പേരെ പിടിച്ചുകൊണ്ടുപോയി. ഇറാഖിലും സിറിയയിലുമായി ആയിരങ്ങളെ കൊന്നൊടുക്കുകയും അനേകരെ ജന്മനാട്ടില്‍ നിന്നും ഓടിക്കുകയും ചെയ്തു. യസീദികളായ ഞങ്ങളുടെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്. ബലാത്സംഗം, കൊലപാതകം, തുരത്തിയോടിക്കല്‍ ഇസ്‌ളാമിന്റെ പേരില്‍ എല്ലാം പരീക്ഷിച്ചു. ഒമ്പതു വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും വാടകയ്ക്ക് നല്‍കപ്പെടുകയോ വില്‍പ്പനച്ചരക്കാക്കുകയോ ചെയ്യപ്പെട്ടു. നിങ്ങളുടെ ആള്‍ക്കാരെ മുഴുവന്‍ വിട്ടയച്ചോ എന്നാണ് മിക്കപ്പോഴും നേരിടുന്ന ചോദ്യം.

എന്നാല്‍ 3,400 പേര്‍ ഇപ്പോഴൂം അവരുടെ പിടിയില്‍ ഉണ്ട്. ഈ മേഖലയില്‍ കൂട്ടക്കൊല നടത്തിയതിന്റെ 27 ശവക്കുഴികള്‍ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു. ഒന്നരവര്‍ഷമായിട്ടും യസീദികള്‍ ഇപ്പോഴും കുരുതികള്‍ക്ക് ഇരയാകുന്നത് തുടരുകയാണ്. ഞങ്ങളുടെ വിധിയില്‍ ലോകം നിശബ്ദമായിരിക്കുമ്പോള്‍ ദിനംപ്രതി ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുയാണ്. ഐഎസ് എല്ലാ സമൂഹത്തിനും ഭീഷണിയാണ്. ഇതിനെ നേരിടാന്‍ മനുഷ്യത്വം ഉണരുക തന്നെ വേണം. യുദ്ധത്തിനിരയായവരെ രക്ഷിക്കാന്‍ എല്ലാവരുടേയും സഹായം ആവശ്യപ്പെടുകയാണ്. സര്‍ക്കാരിലുള്ള വിശ്വാസം തന്നെ നശിച്ചു. യസീദി സമൂഹത്തിന് സുരക്ഷയോടെയല്ലാതെ സീഞ്ഞാറില്‍ തിരിച്ച് എത്താന്‍ കഴിയില്ല.