തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റേയും ഇരട്ടകുട്ടികളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കുഞ്ഞുങ്ങളെ പ്രസവിച്ചത് മലയാളിയായ നയന്‍സിന്റെ ബന്ധുവാണെന്നാണ് സൂചന.

താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്ന ഇവര്‍ വാടക ഗര്‍ഭധാരണത്തിനു തയാറായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, വാടകഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടിയായി ഇരുവരും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയിരുന്നു.

തങ്ങളിരുവരും ആറ് വര്‍ഷം മുന്‍പേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയത്.

അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ 9നു നടന്ന വിപുലമായ ചടങ്ങില്‍ താരങ്ങള്‍ വിവാഹിതരായത് വാര്‍ത്തയായിരുന്നു, എന്നാല്‍, 2016ല്‍ തന്നെ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇക്കൊല്ലം നിലവില്‍ വന്ന നിയമഭേദഗതി ജൂണ്‍ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇതു ബാധകമാകില്ലെന്നാണ് ഇവരുടെവാദം.