തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് വ്യവസായ ബന്ധ സമിതിയും മിനിമം വേതന സമിതിയുമായി മന്ത്രി ചര്‍ച്ച നടത്തുന്നത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും നഴ്സുമാരുമായി സര്‍ക്കാര്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ നഴ്സുമാരുടെ സമരം ഇന്ന് 12-ാം ദിവസത്തിലേക്ക് കടക്കുകയാണ്.

ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ കൂട്ട അവധിയെടുത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ പ്രചരിപ്പിക്കാതെ നാളെ മുതല്‍ നിസഹകരണ സമരവും 20-ാം തീയതി മുതല്‍ അനിശ്ചിത കാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഗവണ്‍മെന്റ് നേഴ്സുമാര്‍ക്ക് തുല്യമായ ശമ്പളം സ്വകാര്യമേഖലയിലും നല്‍കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ച സമിതി നിര്‍ദേശിച്ചത്. ഇതനുസരിച്ചുള്ള ശമ്പളം നല്‍കണമെന്നാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളം 20,000 രൂപയിലധികമായി ഉയര്‍ത്തണമെന്ന ഉറച്ച നിലപാടിലാണ് നഴ്സുമാരുടെ സംഘടനകള്‍. സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുകെയിലുള്‍പ്പെടെ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ രംഗത്തെത്തിയിരുന്നു.