65-ാമത് നെഹ്‌റുട്രോഫി വള്ളം കളിയില്‍ ഗബ്രിയേല്‍ ജേതാക്കള്‍. 28 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണനെഹ്റു ട്രോഫിയില്‍ പങ്കെടുത്തത്.ഫലപ്രഖ്യാപനത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഫോട്ടോഫിനിഷിലൂടെയായിരുന്നു വിജയിയെ നിശ്ചയിച്ചത്.
4.17.42 മിനിറ്റില്‍ ഫിനിഷ് ചെയ്തണ് ഗബ്രിയേല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. ഗബ്രിയേല്‍ ചുണ്ടന്‍ ആദ്യമായാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കുന്നത്. കന്നി പോരാട്ടത്തില്‍ തന്നെ അവര്‍ കിരീടം നേടുകയും ചെയ്തു.എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബ്ബാണ് വിജയികളായ ഗബ്രിയേല്‍ ചുണ്ടന്‍ തുഴഞ്ഞത്.
പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഗബ്രിയേല്‍ ചുണ്ടനോട് മത്സരിച്ചത്.
കുട്ടനാട്ടുകാരുടെ ബ്രസീൽ ടീം എന്നറിയപ്പെടുന്ന യുബിസി ഇഞ്ചുകളുടെ വ്യത്യാസത്തിൽ മഹാദേവിക്കാട് കട്ടിൽ തെക്കേതിൽ ചുണ്ടനിൽ തുഴഞ്ഞു രണ്ടാം സ്ഥാനത്തെത്തി. പായിപ്പാട്മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അഞ്ച് ഹീറ്റ്സുകളിലായിമത്സരിച്ച 20 ചുണ്ടന്‍ വള്ളങ്ങളില്‍ നിന്നും മികച്ച സമയം കുറിച്ച നാല് വള്ളങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്.
ഫൗള്‍ സ്റ്റാര്‍ട്ട് കാരണം മൂന്നാം ഹീറ്റ്സിലെ മത്സരം നാല് തവണ മുടങ്ങി. ഇത് ചില തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. മത്സരനടത്തിപ്പിലുണ്ടായ കാലതാമസം ഫൈനലിനെയും ബാധിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല,മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, ജി. സുധാകരന്‍, തോമസ് ഐസക്ക്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.