ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണാനന്തരം നടക്കുന്ന ദുഃഖാചരണ പദ്ധതികളെ സംബന്ധിക്കുന്ന കൂടുതൽ രഹസ്യവിവരങ്ങൾ പുറത്തായിരിക്കുകയാണ്. ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ഈ ദുഃഖാചരണ പരിപാടികളിൽ രാജ്യം മുഴുവൻ ഒരുദിവസം പൂർണമായി വിലാപ ദിവസമായി കൊണ്ടാടും. അതോടൊപ്പം തന്നെ ബ്രിട്ടണിലെങ്ങും ഉള്ള പള്ളികളെല്ലാം എപ്രകാരം രാജ്ഞിയുടെ മരണത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കും എന്നതിനെ സംബന്ധിക്കുന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

ദേവാലയങ്ങളിൽ ഹാഫ് – മഫിൾസ് മുഴക്കാനുള്ള തീരുമാനവും ഉണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഹാഫ് – മഫ്ലിങ്ങിൽ മണിയുടെ ക്ലാപ്പറിന്റെ ഒരുവശത്ത് മാത്രം ഒരു ലെതർ മഫിൾ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണ് ഉള്ളത്. അതിനാൽ ഉച്ചത്തിലുള്ള തുറന്ന് സ്ട്രൈക്കിനുശേഷം മഫിൾഡ് സ്ട്രൈക്ക് ഉണ്ടാകും. എന്നാൽ ചില പള്ളികളിലെങ്കിലും 70 വർഷങ്ങൾക്കു മുൻപ് ജോർജ് ആറാമൻ രാജാവിന്റെ മരണത്തിനാണ് അവസാനമായി ഇത്തരത്തിൽ മണി മുഴക്കിയത്. അതിനാൽ തന്നെ ഇവയെല്ലാം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷമാണ് ആദ്യമായി ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജിന് സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തായത്. മരണ ദിവസം ഡി ഡേ എന്നാകും അറിയപ്പെടുക. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായ ചാൾസ് രാജകുമാരൻ രാജ്ഞിയുടെ മരണശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതോടൊപ്പംതന്നെ ഗവൺമെന്റ് ഓഫീസുകളിൽ എല്ലാം തന്നെ പതാക താഴ്ത്തി കെട്ടാനുമുള്ള തീരുമാനങ്ങളെല്ലാം തന്നെ ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജിൽ ഉൾപ്പെടുന്നവയാണ്. മരണശേഷം പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്കാര ശുശ്രൂഷകൾ എല്ലാം പൂർത്തീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.