ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറുന്നത് ക്രിമിനൽ കുറ്റമാകുന്ന പുതിയ ബില്ലിനെ പിന്തുണച്ച് എംപിമാർ. യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറുന്നവരെ സഹായിക്കുന്ന മാഫിയാ സംഘങ്ങളുടെ പ്രവർത്തനത്തെ തകർക്കാൻ പുതിയ നിയമം കൊണ്ട് സാധിക്കുമെന്ന് അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം കോമൺസിൽ 265 നെതിരെ 366 വോട്ടുകൾക്ക് പാസാക്കിയ ബിൽ ഫ്രാൻസിൽനിന്ന് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റ ബോട്ടുകളെ ബലംപ്രയോഗിച്ച് പിടിച്ചെടുക്കാൻ ബോർഡർ ഫോഴ്സിനെ അധികാരം നൽകും.

എന്നാൽ യുദ്ധത്തിൽ നിന്നും ആക്രമണത്തിൽ നിന്നും അഭയം തേടുന്നവരുടെ കുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നതിന് പകരം അവരെ ശിക്ഷിക്കുന്ന നിയമത്തിനെതിരെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ വിമർശനവുമായി രംഗത്തുവന്നു. പുതിയ നിയമപ്രകാരം അനുമതി ഇല്ലാതെ രാജ്യത്ത് പ്രവേശിക്കുന്നവരുടെ ശിക്ഷ ആറ് മാസം മുതൽ നാല് വർഷമായി വർദ്ധിക്കും. അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന മാഫിയാ സംഘങ്ങൾക്ക് പരമാവധി ജീവപരന്ത്യം തടവ് ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം നടത്തിയിരിക്കുന്നത്. നിയമം കർശനമാക്കിയതോടെ അനധികൃത കുടിയേറ്റങ്ങൾ ഗണ്യമായി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.