ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സെപ്തംബർ 5-നകം ബ്രിട്ടന് ഒരു പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റിയുടെ ചെയർമാൻ ഗ്രഹാം ബ്രാഡി. പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഇദ്ദേഹത്തിന്റെ പേര് രാജ്ഞിക്ക് സമര്‍പ്പിക്കും. പുതിയ സർക്കാർ രൂപീകരിക്കാനുള്ള അധികാരവും ഇയാൾക്ക് ലഭിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവാകാനുള്ള നോമിനേഷനുകള്‍ ഇന്ന് കൂടിയേ സ്വീകരിക്കൂ. ആദ്യ ബാലറ്റ് നാളെ നടക്കും. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചുരുങ്ങിയത് 20 പേരുടെ പിന്തുണ വേണം. പ്രൊപ്പോസറും, സെക്കന്‍ഡറും ഉള്‍പ്പെടെയാണിത്. ഇവരുടെ പേരുകൾ മാത്രം പുറത്തുവിടും.

അടുത്ത ഘട്ടത്തിലേക്ക് പോകണമെങ്കിൽ സ്ഥാനാർഥിക്ക് 30 പേരുടെ വോട്ട് ആവശ്യമാണ്. വ്യാഴാഴ്ചയാണ് രണ്ടാം ബാലറ്റ്. ജൂലൈ 21നുള്ളിൽ വിവിധ ബാലറ്റുകളിലൂടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടായി ചുരുങ്ങും. രണ്ട് പേരില്‍ നിന്നുള്ള വിജയിയെ പാര്‍ട്ടി അംഗങ്ങള്‍ പോസ്റ്റല്‍ ബാലറ്റിലൂടെയാണ് തെരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടെടുപ്പ് നടത്തിയാവും പുതിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ അടുത്ത പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുക.

വേനലവധി കഴിഞ്ഞ് എംപിമാർ വെസ്റ്റ്മിൻസ്റ്ററിലേക്ക് മടങ്ങുന്ന സെപ്റ്റംബർ 5 ന് അന്തിമ ഫലം പ്രഖ്യാപിക്കുമെന്ന് ഗ്രഹാം പറഞ്ഞു. യാത്രാ ചെലവുകൾ ഒഴികെ സ്ഥാനാർത്ഥികൾക്ക് 300,000 പൗണ്ട് വരെ തെരഞ്ഞെടുപ്പ് ഫണ്ടായി ചിലവഴിക്കാം. ഋഷി സുനക്, സാജിദ് ജാവിദ്, ലിസ് ട്രസ് ഉൾപ്പെടെ 16 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും മത്സരത്തിനുണ്ടാകുമെന്നാണ് സൂചന. 38 എംപിമാരുടെ പിന്തുണയുള്ള ഋഷി സുനകാണ് മുന്നില്‍. 22 എംപിമാരുടെ പിന്തുണയുമായി പെന്നി മോര്‍ഡന്റ്, 19 എംപിമാരുടെ പിന്തുണയുള്ള ടോം ടുഗെന്‍ഡ്ഹാറ്റ്, 15 എംപിമാര്‍ പിന്തുണയ്ക്കുന്ന ലിസ് ട്രസ് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.