തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. പെയിൻ്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ അഞ്ച് മാസം മുൻപാണ് വിവാഹിതരായത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പെയിന്റിംങ് തൊഴിലാളിയായിരുന്നു ശ്യാം പ്രകാസ്. പ്ലസ് വൺ വിദ്യാത്ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയ്ക്കുമൊപ്പമാണ് ഇരുവരും വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു പേരും വീട്ടിലില്ലാതിരുന്ന സമയത്താണ് തൂങ്ങി മരണം സംഭവിച്ചിരിക്കുന്നത്.ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തുങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.ഉടനെ ബഹളം വെച്ച് അയൽവാസികളെ വിളിച്ച് കൂട്ടി വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ നൽകാൻ അമ്മാവനായ ബാബു തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിൻ്റെ വീട്ടിലെത്തി കാർ തല്ലി തകർത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു.

ഇതോടെ കാർ തല്ലിതകർത്തതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുലെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.