നെയ്യാറ്റിന്‍കരയില്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിപിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് മോഹനകുമാരിയുടേത് കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞത്. അമ്മ തന്റെ ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്നും അവളെങ്കിലും സമാധാനത്തോടെ ജീവക്കട്ടേയെന്നാണ് വിപിന്‍ കുറിപ്പില്‍ എഴുതിയത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു വിപിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനകുമാരി ഭാര്യ കൃഷ്ണമായയോട് പുറമേ മാത്രമാണ് സ്നേഹം കാണിക്കുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും കത്തില്‍ പറയുന്നു. കൃഷ്ണമായ ഒരാഴ്ച മുന്‍പ് മുതല്‍ മകള്‍ കല്യാണിക്കൊപ്പം മലയത്തെ വീട്ടിലായിരുന്നു.

വെള്ളിയാഴ്ച രാവിലെ കൃഷ്ണമായ വിപിനെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസിയെ വിളിക്കുകയും അവര്‍ വീട്ടിലെത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപിന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ വാസുദേവന്‍ മരിച്ചു. അതിനുശേഷം അമ്മ കൂലിപ്പണിയെടുത്താണ് വിപിനെ വളര്‍ത്തിയതും പഠിപ്പിച്ചതും.

വിപിന്‍ ആരുമായും അത്ര അടുപ്പമുള്ള യുവാവല്ല. അമ്മ ഒത്തിര സ്‌നേഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് മരിക്കുമ്പോഴും വിപിന്‍ ഒപ്പം കൂട്ടിയതെന്നും ബന്ധുക്കള്‍ പറയുന്നു. സിമന്റ് കമ്പനിയിലെ ലോറിഡ്രൈവറാണ് വിപിന്‍. നാലുവര്‍ഷം മുന്‍പാണ് വിപിന്‍ കൃഷ്ണമായയെ വിവാഹം കഴിച്ചത്. രണ്ട് വയസുള്ള കുട്ടിയുമുണ്ട്.