ന്യൂസ് ഡെസ്ക്, മലയാളം യുകെ

35 കാരിയായ ഇന്ത്യൻ വംശജയായ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് അവരുടെ കുടുംബത്തോട് മാപ്പു പറഞ്ഞു . പുതിയ അപ്പോയിൻമെൻറിന് മുമ്പ് 6 മാസത്തെ പരിശീലനം കൂടി ചെയ്യണമെന്ന് പറഞ്ഞതാണ് ഡോക്ടറിനെ മാനസികമായി തളർത്തിയതും ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ വെളിച്ചത്തിലാണ് എൻഎച്ച്എസ് ഡോക്ടറുടെ കുടുംബത്തോട് മാപ്പ് പറഞ്ഞിരിക്കുന്നത്.

പരിശീലനം ആറുമാസത്തേയ്ക്ക് നീട്ടിയതിന്റെ ഭാഗമായി ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ തുടരാൻ ഡോ. വൈഷ്ണവി നിർബന്ധിതയാകുകയായിരുന്നു . അവിടെവച്ച് അവർക്ക് സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം നേരിട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവൾക്ക് അധിക പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത ഇല്ലായിരുന്നു എന്നാണ് എൻഎച്ച്എസ് അവരുടെ കുടുംബത്തിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് വന്ന തെറ്റുകൾക്കും അത് ഉണ്ടാക്കിയ ആഘാതത്തിനും തങ്ങൾ നിരുപാധികമായി മാപ്പ് പറഞ്ഞതായി എൻഎച്ച്സിലെ ട്രെയിനിങ് വിഭാഗത്തിന്റെ മേധാവിയായ ഡോ. നവീന ഇവാൻസ് പറഞ്ഞു.

ജൂനിയർ ഡോക്ടറായ ഡോ. വൈഷ്ണവി കുമാർ തൻറെ മരണത്തിന് പൂർണ്ണമായും ജോലിചെയ്യുന്ന ആശുപത്രിയാണ് ഉത്തരവാദികൾ എന്ന ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ജീവനൊടുക്കിയത്. 2021 ഡിസംബറിൽ തന്റെ പരിശീലനത്തിനായുള്ള അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി ഡോ. വൈഷ്ണവി കുമാർ മുന്നോട്ട് വന്നിരുന്നു. തെറ്റായി പരിശീലനത്തിന് അയക്കുന്ന നടപടി എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലായിരുന്നെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവച്ചിരിക്കുമായിരുന്നു എന്ന് ഡോക്ടറുടെ പിതാവ് രവികുമാർ പറഞ്ഞു.