ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.
എന്‍എച്ച്എസിന് അനുവദിച്ചിരിക്കുന്ന 120 ബില്യന്‍ പൗണ്ടില്‍ നിന്ന് പണം പാഴാകാതിരിക്കുന്നതിന് ഇത്തരം മരുന്നുകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ ജിപികളോട് ആവശ്യപ്പെടും. വയറിനുള്ളിലെ അസ്വസ്ഥതക, യാത്ര മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയുമായി എത്തുന്നവര്‍ക്കാണ് ഈ മരുന്നുകള്‍ നല്‍കിയിരുന്നത്. എന്‍എച്ച്എസ് സംവിധാനത്തില്‍ പണം പാഴാകുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി അവ ഇല്ലാതാക്കാനാണ് ശ്രമമെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി.

ഏറ്റവും ഫലപ്രദമായ ആരോഗ്യ പരിപാലന സംവിധാനമാണ് എന്‍എച്ച്എസ്. എന്നാല്‍ അതില്‍ ചില മേഖലകളില്‍ ശേഷിക്കുറവും പണത്തിന്റെ പാഴ്‌ച്ചെലവും ഉണ്ടാകുന്നു. ഇത്തരം മരുന്നുകള്‍ നല്‍കാനായി 114 മില്യന്‍ പൗണ്ടാണ് ചെലവാക്കുന്നത്. ഗ്ലൂട്ടന്‍ ഫ്രീ ഫുഡ് സപ്ലിമെന്റുകള്‍ക്കായി 22 മില്യനിലേറെ ചെലവാകുന്നു. എന്നാല്‍ ഇവ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.