ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും താപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് എൻ എച്ച് എസ്. അടുത്ത ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഉഷ്ണ തരംഗം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ വിഭാഗം നൽകി കഴിഞ്ഞിരിക്കുന്നത്. സൗത്ത്, സെൻട്രൽ , ഈസ്റ്റ്‌ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ താപനിലകൾ 35 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതായത് ജനങ്ങളുടെ ജീവനെ ഇത് സാരമായ തോതിൽ ബാധിക്കുമെന്ന് ആശങ്കയുള്ളതിനാലാണ് എൻഎച്ച്എസ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഗവൺമെന്റ് സർവീസുകൾ എല്ലാം തന്നെ ഈ സാഹചര്യം നേരിടാൻ ഒരുങ്ങണമെന്ന് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ കിറ്റ് മാൾട്ട് ഹൗസ് വ്യക്തമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന ഏറ്റവും കൂടുതൽ അപകടം വരാൻ സാധ്യതയുള്ള കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗികൾ എന്നിവർക്ക് പ്രത്യേകം പരിഗണന ജനങ്ങൾ നൽകണമെന്ന് ഗവൺമെന്റ് അടിയന്തരമായി വിളിച്ചുചേർത്ത കോബ്ര കമ്മിറ്റിക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. 35 ഡിഗ്രി സെൽഷ്യസ് വരെയൊക്കെയാണ് താപനിലയുടെ വർദ്ധന കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നതെങ്കിലും, ചില സമയത്ത് 40 വരെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യം നേരിടുവാൻ ഗവൺമെന്റ് സർവീസുകളെല്ലാം തന്നെ തയ്യാറായിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യാൻ ആകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുകയും, ഉച്ചസമയങ്ങളിൽ പരമാവധി സൂര്യനിൽ നിന്ന് ഒഴിവാകുകയും, ഹൈറിസ്ക് ഗ്രൂപ്പിൽ പെടുന്നവർക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യണമെന്ന നിർദ്ദേശമാണ് ഗവൺമെന്റിൻെറ ഭാഗത്തുനിന്ന് നൽകുന്നത്. യൂറോപ്പിൽ ഉടനീളമുള്ള ഉഷ്ണ തരംഗം പോർച്ചുഗൽ,ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ കാട്ടുതീയ്ക്കും മറ്റും കാരണമായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ എൻഎച്ച്എസിന്മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം അതിശക്തമാണ്. അമിത ചൂട് ഒരു നിശബ്ദ കൊലയാളി ആണെന്ന് യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ എൻവിയോൺമെന്റൽ ഡേറ്റ സയൻസ് പ്രൊഫസർ എമിലി വ്യക്തമാക്കി. 2020ലെ വേനൽക്കാലത്ത് മാത്രം 2500 മരണങ്ങളാണ് രേഖപ്പെടുത്തിയതെന്നും അവർ ഓർമ്മിപ്പിച്ചു.