ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉടൻതന്നെ 8 ബില്യൻ പൗണ്ട് അധിക സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസ് നൽകുന്ന പല സേവനങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് ഹെൽത്ത് സർവീസ് ലീഡഴ് സ് മുന്നറിയിപ്പുനൽകി. അടുത്ത സാമ്പത്തിക വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2021 – 22 സാമ്പത്തിക വർഷത്തേയ്ക്കുള്ള എൻഎച്ച്എസിൻെറ ബഡ് ജറ്റിനെ സംബന്ധിച്ച് ട്രഷറിയും എൻഎച്ച്എസും തമ്മിൽ സമവായത്തിൽ എത്തിയിട്ടില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസ് സംഘടനകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷൻെറ ചീഫ് എക്സിക്യൂട്ടീവ് ഡാനി മോർട്ടിമെറിൻ ചാൻസലർ റിഷി സുനക്കിന് അയച്ച കത്തിൽ ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.

കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പോൾ കാൻസർ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കുള്ള ചികിത്സകൾ നൽകാൻ സാധിച്ചില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചത്ര സേവനം നൽകാൻ എൻഎച്ച്എസിന് സാധിച്ചില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഏകദേശം 3 ലക്ഷത്തിലധികം പേരാണ് കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതാണെന്നും എൻഎച്ച്എസ് ഈ വെയിറ്റിംഗ് ലിസ്റ്റ് തരണം ചെയ്യാൻ വളരെ സമയം എടുക്കും എന്നും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെ ടിം മിച്ചൽ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.