ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്സിലെ ജീവനക്കാർക്ക് 5 ശതമാനം ശമ്പള വർദ്ധന നടപ്പിലാക്കാനുള്ള ശമ്പള കരാറിന് അന്തിമാനുമതിയായി. ആരോഗ്യ മേഖലയിലെ വിവിധ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 14 യൂണിയനുകളിൽ മൂന്നെണ്ണം ഒഴിച്ച് എല്ലാവരും പിന്തുണച്ചതിനെ തുടർന്നാണ് ശമ്പള വർദ്ധനവ് നടപ്പിലായത് . എന്നാൽ യുകെയിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനുകളിലൊന്നായ ആർസിഎന്നും യുണൈറ്റും ഉൾപ്പെടെയുള്ള 3 യൂണിയനുകൾ ഈ ശമ്പള കരാറിനെ അനുകൂലിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പുതുക്കിയ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി 5 ശതമാനം ശമ്പള വർദ്ധനവിന് പുറമെ ഒറ്റത്തവണ പെയ്മെൻറ് ആയി കുറഞ്ഞത് 1655 പൗണ്ടും ലഭിക്കും. നേഴ്സുമാർ , ആംബുലൻസ് ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ജീവനക്കാർക്കാണ് ശമ്പള വർദ്ധനവ് ലഭിക്കുക. ഡോക്ടർമാരും ദന്തഡോക്ടർമാരും ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന യൂണിയൻ നേതാക്കളും സർക്കാരും തമ്മിൽ ഇന്നലെ നടന്ന ചർച്ചയിലാണ് ശമ്പള കരാറിൽ ഒപ്പിട്ടത്. ശമ്പള കരാർ നിലവിൽ വന്നതിനെ തുടർന്ന് സമരങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് മന്ത്രിമാർ പറഞ്ഞു.

ഒറ്റത്തവണ പെയ്മെന്റും ശമ്പള വർദ്ധനവും ജൂൺമാസം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിലാണ് സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു ശമ്പള കരാറിൽ എത്തിച്ചേർന്നത്. തുടർന്ന് വിവിധ യൂണിയനുകൾ പ്രസ്തുത കരാറിനെ തങ്ങളുടെ അംഗങ്ങൾക്കിടയിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തി അംഗീകാരം നേടിയെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആർസിഎൻ ഉൾപ്പെടെയുള്ള 3 യൂണിയനുകളിലെ ഭൂരിപക്ഷം അംഗങ്ങളും കരാറിനെ നിരസിച്ച് വോട്ട് ചെയ്യുകയാണ് ചെയ്തത്. എന്നിരുന്നാലും ഭൂരിപക്ഷം യൂണിയനുകളും പിന്തുണച്ചതിനാൽ സർക്കാരിന് കരാർ നടപ്പിലാക്കാൻ സാധിച്ചത്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് കരാർ നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. ശമ്പള കരാർ നിരസിച്ച റോയൽ കോളേജ് ഓഫ് നേഴ്സിംഗ് സമരം തുടരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്