രോഗിയുടെ തന്നെ ശ്വേത രക്താണുക്കള്‍ ഉപയോഗിച്ച് രക്താര്‍ബുദം ചികിത്സിക്കുന്ന രീതി നടപ്പാക്കാന്‍ വിസമ്മതം അറിയിച്ച് എന്‍എച്ച്എസ്. യെസ്‌കാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സാരീതി ചെലവേറിയതാണെന്ന് എന്‍എച്ച്എസ് റെഗുലേറ്റര്‍ നൈസ് വിലയിരുത്തി. രോഗിയുടെ തന്നെ ശ്വേത രക്താണുക്കള്‍ ശേഖരിച്ച് അവയെ ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ പ്രാപ്തമാക്കിയ ശേഷം തിരികെ ശരീരത്തില്‍ കുത്തിവെക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. അമേരിക്കയില്‍ 287,000 പൗണ്ടിനു തുല്യമായ തുകയാണ് ഇതിന് ചെലവാകുന്നത്.

വര്‍ഷത്തില്‍ 4800ഓളം പേരില്‍ കണ്ടെത്തുന്ന നോണ്‍ ഹോഡ്കിന്‍ ലിംഫോമ എന്ന രക്താര്‍ബുദത്തിനാണ് ഈ ചികിത്സ ഉപയോഗിക്കുന്നത്. ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുത്ത 72 ശതമാനം രോഗികളില്‍ ഈ ചികിത്സ അനുകൂല ഫലങ്ങള്‍ നല്‍കുകയും 51 ശതമാനം പേരില്‍ രോഗമുക്തി വരുത്തുകയും ചെയ്തതായി കൈറ്റ് ഫാര്‍മ വ്യക്തമാക്കുന്നു. ഇത്തരം ഫലപ്രദമായ ചികിത്സകള്‍ നടപ്പാക്കണമെന്നാണ് എന്‍എച്ച്എസ് ആഗ്രഹിക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ മരുന്നു കമ്പനികള്‍ അവ താങ്ങാനാകുന്ന ചെലവില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഈ ചികിത്സ നടപ്പാക്കേണ്ടെന്ന് നൈസ് തീരുമാനിച്ചതിനെ നിരാശാജനകം എന്നാണ് ബ്ലഡ് വൈസ് ചാരിറ്റി പ്രതിനിധി ഡോ.അലസ്‌ഡെയര്‍ റാങ്കിന്‍ വിശേഷിപ്പിച്ചത്. ഈ ചികിത്സയുടെ പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് അതിന്റെ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എത്രയും വേഗം തന്നെ കരാറിലെത്തിച്ചേരാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് കൈറ്റ് ഫാര്‍മ പങ്കുവെക്കുന്നത്.