ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹെപ്പറ്റൈറ്റി സി നിർമാർജനം ചെയ്യുന്നതിന് എൻ എച്ച് എസ് കൈകൊണ്ട നടപടികൾ വിജയിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിപുലമായ രീതിയിൽ പരിശോധനകൾ നടത്തി ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിരുന്നത് അറിയാതെ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തതിലൂടെ 2025 ഓടെ രോഗം പൂർണമായും നിർമ്മാജനം ചെയ്യാൻ സാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പരിശോധനകളുടെ ഭാഗമായി ആളുകൾക്ക് അണുബാധ പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകളുമായി മുന്നോട്ടു പോകാനാണ് ഉന്നതതലത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ ഉടനീളം 60,000 – ത്തിലധികം ആളുകൾ വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് സി ബാധിതരായി ജീവിക്കുന്നതായാണ് ഏകദേശ കണക്കുകൾ. കരളിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രത്യക്ഷത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാത്തത് മൂലം പലരും രോഗം ബാധിച്ചത് അറിയാറില്ല .

കരളിനെ കാര്യമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റി സി എന്ന വൈറസുമായി ജീവിക്കുന്നവർക്ക് എൻഎച്ച് എസിൽ നിന്ന് ആന്റിവൈറസ് ചികിത്സ ലഭ്യമാണ്. പക്ഷേ വൈറസ് ഉള്ള ആൾക്കാരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനുള്ള നടപടികളാണ് എൻഎച്ച്എസിൻ്റെ നേതൃത്വത്തിൽ വിജയത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. 2030 ഓടെ ലോകമെങ്ങുമുള്ള വൈറസിനെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് ത്. എന്നാൽ അതിനും 5 വർഷം മുമ്പ് യു കെയിൽ നിന്ന് വൈറസിനെ ഉന്മൂലനം ചെയ്യാനാണ് എൻ എച്ച് എസ് ലക്ഷ്യം വയ്ക്കുന്നത്. 2014-ൽ ഹെപ്പറ്റൈറ്റിസ് നിർമ്മാർജ്ജനത്തിനുള്ള നടപടികൾ ആരംഭിച്ചതിനു ശേഷം ഏകദേശം 84,000 പേർ ചികിത്സ തേടിയിട്ടുണ്ട്.