ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ മുൻ അംബാസിഡർക്കും അവരുടെ ഭർത്താവിനും ഒരു വർഷം വീതം തടവശിക്ഷ വിധിച്ച് മ്യാന്മാറിലെ സൈനിക അധികാരികൾ. വിക്കി ബോമാനും ഭർത്താവ് മുൻ രാഷ്ട്രീയ തടവുകാരൻ ഹ്‌ടീൻ ലിനിനുമെതിരെ ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതിനാണ് കുറ്റം ചുമത്തിയത്. കഴിഞ്ഞയാഴ്ച യാങ്കൂണിലെ വീട്ടിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മ്യാൻമാറിൽ വിദേശികൾ അപൂർവമായി മാത്രമാണ് ഇമിഗ്രേഷൻ കുറ്റകൃത്യങ്ങളെ ചൊല്ലി വിചാരണ നേരിടുന്നത്. അതിനാൽ തന്നെ വെറും ഇമിഗ്രേഷൻ കുറ്റകൃത്യങ്ങൾ എന്നതിനേക്കാൾ രാഷ്ട്രീയ തരത്തിലുള്ള കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. ബർമീസ് ഭാഷ നന്നായി സംസാരിക്കുന്ന മിസ് ബോമാൻ മ്യാൻമറിലെ ചെറിയ അന്താരാഷ്ട്ര സമൂഹങ്ങളിൽ അറിയപ്പെടുന്ന അംഗമാണ്.

2002-2006 കാലഘട്ടത്തിൽ അംബാസിഡർ ആയിരുന്ന മിസ് ബോമാൻ, ഇപ്പോൾ യാംഗൂൺ ആസ്ഥാനമാക്കി മ്യാൻമർ സെന്റർ ഫോർ റെസ്‌പോൺസിബിൾ ബിസിനസ് (എംസിആർബി) നടത്തിവരികയാണ്. സാമൂഹികവും സാമ്പത്തികവുമായ വികസനം ശക്തിപ്പെടുത്തുന്നതിനായി നിരവധി കാര്യങ്ങൾ ബോമാൻ ചെയ്തതായി ഒരു പ്രസ്‌താവനയിൽ പറയുന്നു. യുകെയിലെ അവളുടെ കുടുംബവുമായി ഉടൻ തന്നെ ബന്ധിപ്പിക്കാൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഉണ്ട്. ഷാൻ സ്റ്റേറ്റിലുള്ള ഇവരുടെ വീട്ടിൽനിന്ന് നഗരത്തിലേക്ക് മടങ്ങുമ്പോഴാണ് മിസ് ബോമാനെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തത്. മറ്റൊരു വിലാസത്തിൽ താമസിക്കുന്നത് രജിസ്റ്റർ ചെയ്തില്ല എന്ന കുറ്റം ആരോപിച്ചാണ് സൈനിക അധികാരികൾ ഇവരെ അറസ്റ്റു ചെയ്തത്. ദമ്പതികൾ വിവാഹിതരായി ലണ്ടനിലേക്ക് താമസം മാറിയതിനു ശേഷം 2013-ൽ യാങ്കൂണിലേക്ക് മടങ്ങി എത്തിയിരുന്നു. മ്യാൻമറിലെ സൈനിക അധികാരികൾക്കെതിരെ യുകെ അടുത്തിടെ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇരുവരുടെയും അറസ്റ്റ് നടന്നിരിക്കുന്നത്.