ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് മരണത്തിൻെറ കാലൊച്ചകൾ മുഴങ്ങിയ ആശുപത്രികളിൽ രോഗികൾക്ക് താങ്ങായി നടത്തിയ പ്രവർത്തനങ്ങൾ അനുസ്മരിക്കുകയാണ് ഹോസ്പിറ്റൽ ചാപ്ലയനായ ഫാദർ ജെയ്സൺ ജോൺസൺ. ആ സമയത്ത് ഭൂരിഭാഗം സമയങ്ങളിലും ഫാദർ ജെയ്സൺ ജോൺസൺ രോഗികൾക്ക് താങ്ങും തണലുമായി ഐസിയുവിനുള്ളിൽ തന്നെയായിരുന്നു. പല രോഗികളുടെയും മരണസമയത്ത് അവർക്ക് സ്നേഹ സ്വാന്തനം നൽകിയതിൻെറ ഓർമ്മകൾ അദ്ദേഹം പങ്ക് വച്ചു. സ്വാൻസിയയിൽ സേവനമനുഷ്ഠിച്ച ഒരു കന്യാസ്ത്രീയുടെ മരണമാണ് കോവിഡ് കാലത്ത് ഫാദർ ജോൺസ് ആദ്യമായി നേരിട്ടത്. ആദ്യ സമയങ്ങളിൽ മുപ്പതോളം പേരുടെ മരണത്തിന് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ ഒരുപാട് മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പി പി കിറ്റ് മുഴുവൻ ധരിച്ചാണ് അദ്ദേഹം രോഗികൾക്ക് കൂട്ടിനായി അവരുടെ സമീപത്ത് ഇരുന്നത്. വിശുദ്ധ കുർബാന സ്വീകരിക്കാൻ തയ്യാറായിരുന്നവർക്ക് അതും നൽകിയതായി ഫാദർ ജോൺസ് പറഞ്ഞു.

രോഗികളുടെ അവസാന സമയങ്ങളിലാണ് മിക്കപ്പോഴും താൻ അവർക്ക് ആശ്രയമായിരുന്നത് എന്ന് ഫാദർ ജോൺസ് ഓർക്കുന്നു.  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, ഹെൽത്ത് സ്റ്റാഫുമെല്ലാം വളരെയധികം തന്നെ സഹായിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 23 വർഷമായി വൈദികനായി സേവനമനുഷ്ഠിക്കുകയാണ് ഫാദർ ജോൺസ്. കഴിഞ്ഞ 10 വർഷമായി ഹോസ്പിറ്റൽ ചാപ്ലയിനായും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

മഹാമാരിയുടെ കാലത്ത് തൻറെ ഇടവകയിൽ താമസിക്കുന്ന മലയാളി നേഴ്സുമാർക്ക് വേണ്ടി തൻറെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ ഫാദർ ജോൺസ് വിശുദ്ധകുർബാന അർപ്പിച്ചിരുന്നു.

എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും സ്നേഹസ്വാന്തനം നൽകാൻ അദ്ദേഹത്തിനായി. തന്റെ ആരോഗ്യത്തെ പറ്റി അദ്ദേഹം ഒരിക്കലും ആശങ്കപ്പെടുന്നില്ല. ഇത്തരം ആളുകളുടെ പ്രവർത്തനമാണ് ഈ കോവിഡ് കാലത്ത് രോഗികൾക്ക് സഹായമായി തീരുന്നത്. തന്റെ ആരോഗ്യം പോലും മറന്ന്, അദ്ദേഹം മറ്റുള്ളവർക്ക് കരുണയുടെയും സ്നേഹത്തിൻെറയും വഴികളെ കാട്ടുകയാണ്. ഇദ്ദേഹത്തെ പോലെ നിരവധി പേർ നമ്മുടെ സമൂഹത്തിന് ചുറ്റുമുണ്ട്. ഇത്തരം ആളുകളുടെ പ്രവർത്തനമാണ് കോവിഡ് കാലത്ത് ഈ ലോകത്തെ മുന്നോട്ടു നയിക്കുന്നത്.