പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിനയെ കൂടെ പഠിച്ച അഭിഷേക് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ സഹപാഠികൾ. നിഥിന പരീക്ഷ എഴുതി പുറത്തിറങ്ങുന്നതിനായി കാത്തുനിൽക്കുകയായിരുന്നു പ്രതി അഭിഷേക്

അഭിഷേക് പരീക്ഷ പാതിക്ക് നിർത്തിയാണ് മരച്ചുവട്ടിൽ പെൺകുട്ടിയെ കാത്തുനിന്നതെന്ന് സഹപാഠികൾ പറയുന്നു. ഇരുവരും ഒരു ഹാളിലായിരുന്നു പരീക്ഷ എഴുതിയത്. നിഥിനയും അഭിഷേകും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും സഹപാഠി ആദം പറയുന്നു.

ക്ലാസിൽ എല്ലാവരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കോളേജിൽ വെച്ച് വഴക്കൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ മരത്തിന് ചുവട്ടിൽ ആൺകുട്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കോളേജ് പ്രിൻസിപ്പലും പറഞ്ഞു. പെൺകുട്ടിയെ പേനാക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ പോയ കുട്ടികളാണ് സംഭവം കണ്ടത്.

കോളേജ് ഓഫീസിൽ വിവരം ലഭിച്ചതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന് മുമ്പ് യാതൊരു പ്രശ്‌നവും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുപ്പമുണ്ടെന്ന പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങൾ ഇല്ലായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കൊലയ്ക്കുശേഷം പിടിയിലായ പ്രതിക്ക് യാതൊരു ഭാവദേദവും ഉണ്ടായിരുന്നില്ല. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിഥിന മോളാണ് (22) പാലാ സെന്റ് തോമസ് കോളേജിൽവെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം.

കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.