നിര്‍മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാര്‍ തിരുവനന്തപുരംകന്യാകുമാരി ദേശീയപാത ഉപരോധിക്കുന്നു. ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഉദിയന്‍കുളങ്ങര താന്നിവിള അശ്വതിഭവനില്‍ പി.വേണുഗോപാലന്‍ നായരെയാണ് (61) കഴിഞ്ഞ ദിവസം വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ മകള്‍ വിദ്യയുടെ വിവാഹം ഉടന്‍ നടക്കാനിരിക്കുകയായിരുന്നു. ബാങ്ക് പൂട്ടിയതു മുതല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു വേണുഗോപാലന്‍നായര്‍. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി ഇരുപതിനായിരത്തോളം നിക്ഷേപകരില്‍നിന്നു 2000 കോടി രൂപ പിരിച്ചെടുത്തു മുങ്ങിയെന്നാണു പരാതി. ചിട്ടിക്കന്പനി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ അധികവും.   സ്ഥാപനത്തില്‍ 21 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്ന അശോകന്‍ എന്നയാളുടെ പരാതിയിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.