പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി സഹപാഠിയുടെ കുത്തേറ്റ് മരിച്ച ദാരുണ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളെയാണ് സഹപാഠിയായ അഭിഷേക് കൊലപ്പെടുത്തിയത്. മൂന്നാം വർഷ ഫുഡ് പ്രോസസിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നും കോളേജിൽ തുടരുകയായിരുന്നുവെന്നുമാണ് ദൃക് സാക്ഷികളും പറയുന്നത്.

പെൺകുട്ടിയുമായുള്ള ഇഷ്ടത്തെ കുറിച്ചു മകൻ സൂചന തന്നിരുന്നുവെന്നാണ് അഭിഷേകിന്റെ അച്ഛൻ ബൈജു പ്രതികരിച്ചത്. ”പക്ഷെ കൃത്യമായി അറിയില്ലായിരുന്നു. രാവിലെ വീട്ടിൽ നിന്നും പരീക്ഷയ്ക്ക് വേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇങ്ങനെ സംഭവിക്കും എന്നും കരുതിയില്ല. പൊലീസ് അറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്. പഠനത്തിൽ മിടുക്കൻ ആയിരുന്നു അഭിഷേക്. ഇപ്പോൾ ഫോണിൽ കൂടിയെല്ലാമാണ് പഠിക്കുന്നത്”. വിദേശത്തു പോയി പഠിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും ബൈജു പറഞ്ഞു.

അതേ സമയം നിധിനയും അഭിഷേകും ഇഷ്ടത്തിലായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടിലും അറിയാമായിരുന്നുവെന്ന് നിതിനയുടെ സുഹൃത്ത് ബ്രിജിത് പറഞ്ഞു. ”പെൺകുട്ടിയുടെ അമ്മക്ക് എതിർപ്പ് ഉണ്ടായിരുന്നില്ല. യുവാവ് കല്യാണം ആലോചിച്ചപ്പോൾ പഠിത്തം കഴിയട്ടെ എന്ന മറുപടിയാണ് നൽകിയത്. നിതിനയും അഭിഷേകും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും നേരത്തെ ചെറിയ പിണക്കങ്ങളുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ സുഹൃത്തായ ബ്രിജിത് പറഞ്ഞു.

‘നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല’, കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്
   കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.
അതേസമയം കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല താൻ വന്നതെന്നാണ് അഭിഷേക് പറഞ്ഞത്. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
കൂത്താട്ടുകുളം സ്വദേശി അഭിഷേകാണ് തലയോലപ്പറമ്പ് സ്വദേശിയായ നിതിനമോളെ കൊലപ്പെടുത്തിയത്. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. ഓഫീസ് കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.

ഈ സമയത്ത് അഭിഷേക് തൊട്ടടുത്ത് നിതിനയെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.