തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. 15 വര്‍ഷമായി ബിനോയ് കോടിയേരി വിദേശത്താണ്. ആരോപണത്തില്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്നും പിണറായി പറഞ്ഞു.

സര്‍ക്കാരിനെ സംബന്ധിച്ച് ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ല. സര്‍ക്കാരിന് മുന്നില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലാളിത്യത്തിന്റെ പേര് പറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പയിനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.

ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം.