നോര്‍വെ പാര്‍ലമെന്റിന്റെ ഇ-മെയില്‍ സംവിധാനം ലക്ഷ്യമിട്ടുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ഇനെ എറിക്‌സണ്‍. നിരവധി രാഷ്ട്രീയ നേതാക്കളുടെയും ജീവനക്കാരുടെയും ഇ-മെയില്‍ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണത്തിലൂടെ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തെ നോര്‍വീജിയന്‍ പാര്‍ലമെന്റ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണത്തിന് പിന്നിലാരാണെന്ന് വിദേശകാര്യ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാറിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.റഷ്യയുമായി ബന്ധം പുലര്‍ത്താന്‍ നോര്‍വേ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്, ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ചോദ്യ്ത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.

അതേസമയം, നോര്‍വീജിയന്‍ മന്ത്രിയുടെ വിമര്‍ശനത്തോട് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.