സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 38 വർഷത്തെ പ്രവർത്തന പരിചയമുള്ള ലിൻഡ ഫെയർഹാൾ എന്ന നഴ്സിനെ പിരിച്ചു വിട്ടത് നിയമവിരുദ്ധമായി ആണെന്ന് ട്രൈബ്യൂണൽ വിധി. 2013 ന് ശേഷം നഴ്സുമാർക്ക് മേലെയുള്ള ജോലിഭാരം അധികമാണെന്ന ലിൻഡയുടെ പ്രസ്താവനയെ തുടർന്നായിരുന്നു അവരെ പിരിച്ചു വിട്ടത്. രോഗികളെ ശുശ്രൂഷിക്കുന്നതിന് പുറമേ, അവരുടെ പ്രിസ്ക്രിപ്ഷൻ കൂടി നോക്കേണ്ടി വരുന്നത് അമിതഭാരം ആണെന്നായിരുന്നു ലിൻഡയുടെ വാദം. ഇത് രോഗികളുടെ ജീവനു തന്നെ ഭീഷണിയാണ്. തന്റെ വാദങ്ങൾ ശരിവെക്കുന്നതായിരുന്നു ഒക്ടോബർ 2016 – ൽ നടന്ന ഒരു രോഗിയുടെ മരണം. ഈ മരണം ഒഴിവാക്കാനാവുന്നത് ആയിരുന്നു എന്നും ലിൻഡ പറയുന്നു. എന്നാൽ ഇതിനുശേഷം ലിൻഡയെ പിരിച്ചുവിടുകയായിരുന്നു. 1979 – ൽ സർവീസ് കയറിയ ലിൻഡക്ക് 38 വർഷത്തെ പ്രവർത്തന പരിചയം ആണ് ഉള്ളത്.

എന്നാൽ ലിൻഡയെ പിരിച്ചുവിട്ടത് തെറ്റാണ് എന്നുള്ള കണ്ടെത്തലാണ് ട്രിബ്യൂണൽ നടത്തിയിരിക്കുന്നത്. 2008 മുതൽ ലിൻഡ സ്റ്റോക്‌ടോൺ റീജിയണിലെ ക്ലിനിക്കൽ കെയർ കോർഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്നു . 2013 ജൂണിൽ ഹാർട്ടിൽപൂളിലേക്ക് ലിൻഡക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു.

രോഗികളുടെയും, സ്റ്റാഫിന്റെയും നന്മയ്ക്കായാണ് ലിൻഡ പ്രവർത്തിച്ചതെന്നും, പിരിച്ചുവിട്ടത് തെറ്റാണെന്നും ട്രിബ്യൂണൽ വിലയിരുത്തി.