ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സുമാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്ത് വന്നതിന് പിന്നാലെ സമരം ഒരു ദിവസം വെട്ടിച്ചുരുക്കാൻ നീക്കം. ബാങ്ക് ഹോളിഡേ വാരാന്ത്യത്തെ ചൊല്ലി ഇംഗ്ലണ്ടിൽ നേഴ്സുമാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഭാഗികമായി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ജഡ്ജി വിധിച്ചിരുന്നു. ഞായറാഴ്ച ആരംഭിക്കാനിരുന്ന റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ ശമ്പളത്തിനായുള്ള തുടർച്ചയായ വാക്കൗട്ട് ഇതോടെ തിങ്കളാഴ്ച അവസാനിക്കും. സ്വതന്ത്രമായി സമരം ചെയ്യാൻ തൊഴിലാളികൾക്കുള്ള അവസരം പോലും നീതിപീഠം റദ്ദ് ചെയ്യുകയാണെന്ന് ആർസിഎൻ മേധാവി പാറ്റ് കുള്ളൻ പറഞ്ഞു.

എന്നാൽ, സർക്കാരിന് കോടതിയിൽ പോകേണ്ടിവന്നത് ഖേദകരമാണെന്നും അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിക്കുന്നത്. പണിമുടക്കിനുള്ള ആർ‌സി‌എന്റെ ആറ് മാസത്തെ ഉത്തരവ് ചൊവ്വാഴ്ചയോടെ അവസാനിക്കുമെന്ന് ജഡ്ജി അറിയിച്ചു. പണിമുടക്കിന്റെ അവസാന ദിവസം മാൻഡേറ്റിന്റെ പരിധിയിൽ വരുന്നില്ലെന്ന് എൻഎച്ച്എസ് എംപ്ലോയേഴ്‌സ് പറഞ്ഞതിനെത്തുടർന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ നിയമനടപടികൾ ആരംഭിച്ചത്.

നേഴ്സുമാർക്കെതിരെ അനുദിനം പ്രതികാര നടപടികൾ സ്വീകരിച്ചു കൊണ്ടാണ് സുനക് സർക്കാർ മുന്നോട്ട് പോകുന്നത് നേഴ്സിംഗ് യൂണിയൻ പറയുന്നത്. ശത്രുത മനോഭാവത്തോടെയാണ് സർക്കാരും ആരോഗ്യ സെക്രട്ടറിയും പെരുമാറുന്നതെന്നും, കോടതിയിലേയ്ക്ക് പോകാതെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും യൂണിയൻ പ്രതിനിധികൾ കൂട്ടിച്ചേർത്തു. ഗവണ്മെന്റ് അധികാരികൾ വിഷയത്തെ ഗൗരവമായി കാണാണമെന്നും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.