ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നുമുതൽ 12.5 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്സിംഗ്, മിഡ്‌വൈഫറി ജീവനക്കാർക്കും ഇനി 11.5 മണിക്കൂർ വേതനം ലഭിക്കും. നേരത്തെ ട്രസ്റ്റിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ (ICU) ജോലി ചെയ്യുന്ന നേഴ്‌സുമാർക്ക് ഒന്നര മണിക്കൂർ അൺപെയ്‌ഡ്‌ ഇടവേളയോടെ 11 മണിക്കൂർ വേതനമാണ് ലഭിച്ചിരുന്നത്. അതേസമയം മറ്റ് മേഖലകളിലെ നേഴ്‌സുമാർക്ക് 12.5 മണിക്കൂർ ഷിഫ്റ്റിൽ 10 മണിക്കൂർ 45 മിനിറ്റിന് വേതനം ലഭിച്ചിരുന്നു.

പുതിയ ഈ നടപടിയുമായി മുന്നോട്ടു പോകുമ്പോൾ ഈ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്‌സിംഗ് ജീവനക്കാർക്കും ഇപ്പോൾ ഒരു മണിക്കൂർ അൺപെയ്‌ഡ്‌ ബ്രേയ്ക്ക് കൂടാതെ 15 മിനിറ്റ് അധിക പെയ് ഡ് ബ്രേയ്ക്കും ലഭിക്കും. ഈ മാറ്റത്തിലൂടെ രണ്ട് മാസത്തിലൊരിക്കൽ ജീവനക്കാർ ഒരു ഷിഫ്റ്റ് കുറച്ച് ജോലി ചെയ്താലും അവരുടെ കരാർ സമയം പാലിക്കാൻ അവർക്ക് സാധിക്കും.


തങ്ങളുടെ ഷിഫ്റ്റ് പാറ്റേണുകൾ മറ്റ് ട്രസ്റ്റുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് നേരത്തെ ഫീഡ്‌ബാക്ക് ലഭിച്ചരുന്നുവെന്നും ഈ വിഷയത്തിൽ സ്റ്റാഫ് കൺസൾട്ടേഷൻ തയാറെടുപ്പുകൾ 2019 ൽ ഏറ്റെടുത്തതായും എന്നാൽ പകർച്ചവ്യാധി മൂലം ഈ നീക്കങ്ങൾ 2020 മാർച്ചിൽ നിർത്തിയതാന്നെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.

ഷിഫ്റ്റ് പാറ്റേണുകളിലെ ഈ പ്രശ്‌നം ട്രസ്റ്റ് തിരിച്ചറിഞ്ഞിരുന്നുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നെന്നും റോയൽ ഫ്രീ ഹോസ്പിറ്റൽ ബാൻഡ് 6 നേഴ്‌സും റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് പ്രതിനിധിയുമായ മിസ് മൂർഹൗസ് പറഞ്ഞു. എന്നാൽ 2021 ഫെബ്രുവരിയിൽ സഹപ്രവർത്തകർ നേരിടുന്ന സമ്മർദ്ദം മനസിലാക്കി തൻെറ രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്ന അതേ രീതിയിൽ തൻെറ സഹപ്രവർത്തകരെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

മറ്റ് ട്രസ്റ്റുകളെപ്പോലെ 11.5 പെയിഡ് മണിക്കൂർ ഇല്ലാത്തതാണ് വളരെക്കാലമായി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന്. കോവിഡ് -19 ന്റെ രണ്ടാം തരംഗം വ്യാപിച്ചതോടുകൂടി രാജ്യത്തുടനീളം തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി നേഴ്‌സുമാർ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടപ്പോഴാണ്‌ തങ്ങളുടെ ട്രസ്റ്റിനും ഇത് സംഭവിച്ചേക്കാം എന്ന് മനസിലായത്. തൻെറ സഹപ്രവർത്തകരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തിൻെറ ഫലമായാണ് ഷിഫ്റ്റ് പാറ്റേണുകൾ മാറ്റുന്നതിനുള്ള ക്യാമ്പെയ്‌നിന് തുടക്കമിട്ടതും തന്നെ പിന്തുണയ്ക്കാൻ ആർസിഎന്നിനെ സമീപിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.