‘ആ ഫോൺ എടുത്തോളൂ… പക്ഷേ മകളുടെ ഓർമ്മക്കായി സൂക്ഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഉണ്ട്… അതെങ്കിലും തിരികെ തരൂ’ ഇത് കള്ളന്മാർ തട്ടിയെടുത്ത ഫോൺ തിരികെ തരണമെന്നുള്ള വൃദ്ധ ദമ്പതികളുടെ കണ്ണീർ അപേക്ഷയാണ്. എപ്പോഴും കാണാനാ‌യി സൂക്ഷിച്ച് വെച്ച മകളുടെ ചിത്രങ്ങള്‍, വീഡി‌യോകള്‍ അങ്ങനെ ഒത്തിരി ഓർമകൾ ഉള്ള ഫോൺ ആണ് മോഷ്‌ടാക്കൾ തട്ടിയെടുത്തത്.

ഒരാഴ്ച മുന്‍പാണ് ബൈക്കിലെത്തിയ സംഘം തിരുവനന്തപുരം ഇലിപ്പോടുള്ള മാധവന്‍ പോറ്റിയുടെ ഫോണ്‍ തട്ടി‌യെടുത്ത് കടന്നുകളഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാധവന്‍ പോറ്റിയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് മകള്‍ മരിക്കുന്നത്.

അന്ന് മുതല്‍ മനസ് തകര്‍ന്ന മാതാപിതാക്കള്‍ വിദേശത്തുള്ള മക്കളെ കാണുന്നതും വിളിക്കുന്നതുമെല്ലാം നഷ്ടമായ ഈ ഫോണിലൂടെയായിരുന്നു. ബൈക്കില്‍ എതിരെയെത്തിയ രണ്ട് പേരാണ് പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് കടന്നുകളഞ്ഞത്.മോഷണം നടന്നയുടന്‍ തടയാനോ പ്രതിരോധിക്കാനോ സാധിച്ചിരുന്നില്ല. സമീപത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിക്കാത്തതും ഫോണ്‍ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്.