മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി ലക്ഷണങ്ങളുണ്ടായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി കേരളമാകെ പര്യടനത്തില്‍ സജീവമായിരുന്നു. പ്രചാരണരംഗത്ത് ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നവരും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മകള്‍ വീണയ്ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പിഎ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.