മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ആദ്യ ഡോസ് നല്‍കി 48 മണിക്കൂറിന് ശേഷമാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

15 ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ വിലയിരുത്തിയായിരിക്കും തുടര്‍ന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 12-ാം തിയതിയാണ് ഉമ്മന്‍ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചിരുന്നു.

കുടുംബം ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്നുള്ള തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു.