”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു…

വ്യാഴാഴ്ച ന്യൂഡൽഹിയിൽ നിന്ന് പറന്നുയർന്ന A343 കാം എയർ വിമാനത്തിൽ വളരെ കുറച്ച് യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. 300 സീറ്റുള്ള വിമാനത്തിൽ പകുതിയിലധികം ഒഴിഞ്ഞു കിടന്നു.

വിമാനത്തിൽ ആകെ ഉണ്ടായിരുന്ന യാത്രക്കാരിൽ ചിലർ ഇവരാണ്: വീട്ടിലേക്ക് തിരിച്ചുപോകുന്ന അഫ്ഗാൻ വിദ്യാർത്ഥി, അസുഖബാധിതയായ അമ്മയെ സന്ദർശിക്കാൻ ന്യൂഡൽഹിയിലെ ആശുപത്രിയിൽ നിന്ന് അവധിയെടുത്ത ഒരു ഡോക്ടർ, മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തി ചികിൽസ കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരാൾ, യുഎന്നിലും കാബൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് മാനുഷിക സംഘടനകളിലും ജോലി ചെയ്യുന്ന ഒരു കൂട്ടം പേർ, ഇവരിൽ കൂടുതലും ഇന്ത്യക്കാരാണ്.

ഇവരെ കൂടാതെ, കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്തിൽ കാബൂളിൽ നിന്ന് ഇന്ത്യയിലെത്തി, തിരിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ മടങ്ങുകയായിരുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ, താലിബാൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് പോകുന്ന വിദേശകാര്യ മന്ത്രാലയത്തിലെ ഒരു പ്രതിനിധി എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം സർക്കാർ അയച്ച വൻതോതിലുള്ള ചരക്ക് കയറ്റേണ്ടതിനാൽ രണ്ടര മണിക്കൂർ വൈകി പുറപ്പെട്ടു. കാലതാമസത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മടുത്ത എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫ് ഇത് അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള മാനുഷിക സഹായമായ ഭക്ഷണവും മരുന്നുകളും ആണെന്ന് ഊഹിച്ചു.

അഫ്ഗാൻ എയർലൈൻ കമ്പനിയായ കാം എയർ, ജൂൺ പകുതി മുതൽ ആഴ്ചയിൽ ഒരിക്കൽ കാബൂൾ-ഡൽഹി വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ വിമാനം അതിന്റെ എട്ടാമത്തെ യാത്രയായിരുന്നു. പ്രധാന അഫ്ഗാൻ എയർലൈനായ അരിയാനയും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചേക്കും.

അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷം, കാബൂളിലേക്കുള്ള വിമാനം, താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ന്യൂഡൽഹിയുടെ താൽക്കാലിക ശ്രമങ്ങളെക്കുറിച്ചുള്ള ചെറിയൊരു കാഴ്ചപ്പാട് നൽകി. ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായും അവിടുത്തെ ജനങ്ങളുമായും നല്ല ബന്ധമുണ്ടെന്നും, താലിബാൻ എല്ലാ ജനങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന ഒരു സർക്കാരുണ്ടാക്കണമെന്നുമാണ് മേയിൽ താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന നാലാമത് മേഖലാ സുരക്ഷാ സംവാദത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ.ഡോവൽ പറഞ്ഞത്.

സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുകയും, പെൺകുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാൻ അനുവദിക്കുകയും, തൊഴിലിൽ ഏർപ്പെടുന്നതുൾപ്പെടെ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും വേണം. മറ്റ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തീവ്രവാദ ഗ്രൂപ്പുകളുടെ കേഡർമാർക്ക് അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളമാകരുതെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞു.

മറ്റു ചില രാജ്യങ്ങളെപ്പോലെ ഇന്ത്യയും ജൂണിൽ ഐഎഫ്എസ് ഓഫിസർ ഉൾപ്പെടെയുള്ള ഒരു ചെറിയ കൂട്ടം ഉദ്യോഗസ്ഥരുമായി കാബൂളിൽ എംബസി വീണ്ടും തുറന്നു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇന്ത്യൻ പ്രൊഫഷണൽ പറഞ്ഞു. കഴിഞ്ഞ വർഷം, പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ അയച്ച ആദ്യത്തെ ഐ‌എഎഫ് വിമാനത്തിൽ എത്തിയ നൂറുകണക്കിന് ആളുകളിൽ അദ്ദേഹവും ഭാര്യയും അവരുടെ കുട്ടിയും ഉൾപ്പെടുന്നു.

ഒരു വർഷം മുമ്പ് കാബൂളിൽ ചെലവിട്ട അവസാന മണിക്കൂറുകളും ഇന്ത്യൻ എംബസിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് യാത്രയും അദ്ദേഹം ഓർത്തു. ഈ യാത്ര ചെയ്യരുതെന്ന് ഭാര്യ തന്നോട് അപേക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ ഒറിജിനൽ രേഖകളും സർട്ടിഫിക്കറ്റുകളും എങ്കിലും ശേഖരിക്കണമെന്ന് താൻ അവളോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

”അമ്മയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചതിനാൽ ജോലിയിൽ നിന്ന് അവധിയെടുത്തു, ഒരു ഡോക്ടർ എന്ന നിലയിൽ തിരികെ വന്ന് അമ്മയെ ശുശ്രൂഷിക്കേണ്ടത് അവളുടെ കടമയാണെന്ന് കുടുംബാംഗങ്ങൾ നിർബന്ധിച്ചു,” ന്യൂഡൽഹിയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു അഫ്ഗാൻ ഡോക്ടർ പറഞ്ഞു.

ഒരു മാസത്തിനുശേഷം മടങ്ങിവരാനുള്ള വിസ ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. തിരിച്ചു പോകുന്നതിൽ അവൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് അവളുടെ സഹോദരങ്ങൾ പറഞ്ഞിരുന്നു. പക്ഷേ, സ്ത്രീകളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചും അവർ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും അവൾ ആശങ്കാകുലയായിരുന്നു.

”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു അഫ്ഗാൻ ദമ്പതികൾ മറ്റൊരു അഫ്ഗാൻ കുടുംബത്തെപ്പോലെ ഡൽഹി വിമാനം വഴി രാജ്യത്തേക്ക് പോയി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനാകുമെന്ന് അവർ പ്രതീക്ഷിച്ചു.

സുഹൃത്തുക്കളെ കാണാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും സന്തോഷം നിറഞ്ഞ ഒരു ആഴ്ചയ്ക്ക് ശേഷം മടങ്ങുകയാണെന്നും കാബൂളിലേക്ക് മടങ്ങിയ ഒരു അഫ്ഗാൻ വ്യവസായി പറഞ്ഞു. ഒരാൾ ന്യൂഡൽഹിയിൽ ചികിത്സ കഴിഞ്ഞ് കാബൂളിലേക്ക് മടങ്ങുകയായിരുന്നു. മെഡിക്കൽ ആവശ്യത്തിന് അഫ്ഗാനികൾക്ക് ഇന്ത്യയിലേക്ക് പോകാൻ ഇപ്പോൾ വിസ ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ചിലർക്ക് വിസ ലഭിച്ചു, ഞാൻ ഭാഗ്യവാന്മാരിൽ ഒരാളായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ, ഓൺലൈൻ അപേക്ഷകൾക്ക് മറുപടിയായി ഇന്ത്യ 200 ഓളം എമർജൻസി വിസകൾ നൽകിയിട്ടുണ്ട്.