ശ്രീലത മധു പയ്യന്നൂർ

കോലായിലെ മുഷിഞ്ഞ കസേരയിൽ മുഖം കുനിച്ചിരിപ്പാണ് അച്ഛൻ. തീരാറായ അരി സാമാനങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങളിൽ നാളത്തെ വേവോർക്കയാണ് അമ്മ. വരുമാനമൊന്നും ഇല്ലാതെ രോഗഭീതിയുടെ തടങ്കൽ ജീവിതത്തിൽ നിസ്സഹായതയുടെ വേവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എല്ലാവരും. പരസ്പരം ചിരിക്കാൻ കഴിയാത്ത കാലത്തിൻ്റെ വേദന നിറഞ്ഞ മുഖത്തെ മാസ്ക്ക് കൊണ്ട് മറയ്ക്കാൻ കഴിയുന്നുണ്ട് നാലാള് കൂടുന്നിടങ്ങളിൽ . കദനങ്ങളിലും പ്രതീക്ഷയുടെ കാത്തിരിപ്പുകളിലും ആശ്വാസം നിറയ്ക്കുവാൻ ഓണമൊരുങ്ങുന്നുണ്ട്, ദു:ഖത്തിലാഴ്ന്ന മനസ്സുകളിൽ ഓണ പൂക്കൾ പോലെ മോഹങ്ങൾ നിറങ്ങളണിഞ്ഞ് പൂവിടുക ഉത്സവം പടികേറുമ്പോഴാണ്. ഓൺലൈൻ ക്ലാസ്സിൻ്റെ ജീവനില്ലാത്ത ബഹളത്തിൽ നിന്നും ഓടിയൊളിക്കാൻ തോന്നുന്നുണ്ട് അമ്മുവിന്. പുത്തനുടുപ്പും പൂക്കളും സദ്യയും ആഘോഷങ്ങളും കാണാമറയത്തെവിടെയോ ആണ്. മറ്റെല്ലാം ഒഴിവാക്കാം പൂക്കളത്തെ എങ്ങനെ ഓണത്തിൻ്റെ സന്തോഷത്തിൽ നിന്നും പുറത്തു നിർത്തുമെന്ന് അമ്മുവിന് ചിന്തിക്കാനേ കഴിഞ്ഞില്ല.

‘ അനന്തുവിനോടും അച്ചുവിനോടുമൊപ്പം പൂക്കൾക്കായി അലഞ്ഞതും അച്ഛനോടൊപ്പം അങ്ങാടിയിൽ നിന്നും പൂക്കൾ വാങ്ങിയതും അമ്മു ഓർത്തു. കുട്ടികൾ പുറത്തൊന്നുമിറങ്ങരുതെന്നാണ് എല്ലാവരും പറയുന്നത്. എങ്കിൽ ഓണ പൂ തേടി നടക്കുന്നതെങ്ങനെ? അമ്മുവിനെ കേട്ടുകൊണ്ടൊരു മുക്കുറ്റി പൂവ് മുറ്റത്തൊരു കോണിൽ കാതു കൂർപ്പിക്കുന്നുണ്ടായിരുന്നു. പൂക്കളങ്ങളിൽ നിന്നും കാലം അറിയാതെ അറിയാതെ തഴഞ്ഞുനിർത്തിയവൾ. അമ്മു മുക്കുറ്റിയോട് കണ്ണു നനച്ച് പറഞ്ഞു ഞങ്ങളുടെ സന്തോഷങ്ങളിൽ നിന്നും പൂക്കളമൊരുക്കുന്നതിൽ നിന്നും ഞങ്ങളിന്നൊഴിവായി. മുക്കുറ്റി പൂവ് ചിരിച്ചു കൊണ്ടു പറഞ്ഞു നിങ്ങളുടെയൊക്കെ ആഘോഷങ്ങളിൽ നിന്നും ഞങ്ങളെന്നേ ഒഴിവാക്കപ്പെട്ടവരാണ്. അമ്മുവിൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര് മുക്കുറ്റി പൂവിതളിൽ പതിച്ചു. കണ്ണീരിൻ്റെ നനവാർന്ന ഒരോണം മുറ്റത്ത് നിന്ന് പുഞ്ചിരിച്ചു.

ശ്രീലത മധു

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര